സനാതന ധർമ്മ മൂല്യങ്ങളും, സ്നേഹ സന്ദേശങ്ങളും പകർന്നു കിട്ടിയത് ബാലഗോകുലം കൂട്ടുകാർ നോട്ടുബുക്കിൽ കുറിച്ചു; "വിത്ത് പേന" കൊണ്ട്. !! അക്ഷരമഷികൾ വറ്റുമ്പോൾ, അകക്കാമ്പിൽ പൊട്ടു പോലുറങ്ങുന്ന കുഞ്ഞിളം നാമ്പിന്റെ മുളപൊട്ടും !
സ്നേഹമെഴുത്ത് "വിത്ത് പേന" എന്ന ആശയമുണർത്തി വിത്ത് നിറച്ച കടലാസുപേനകൾ കുട്ടികൾക്കു നൽകിയത് ബാലഗോകുലം പൊൻകുന്നം ജില്ലാ ക്യാമ്പിലാണ്.
/)
"പ്ലാസ്റ്റിക്ക് കഴിയുന്നതും ഒഴിവാക്കുക എന്ന ആശയം മുൻ നിർത്തിയാണ് , കുമരകത്തു നിന്നും കടലാസുകൊണ്ടു നിർമ്മിച്ച പേനകളെത്തിച്ചത്. ഇതിൽ ഓരോ പേനയുടെയും ചുവട്ടിൽ ഓരോ ചീരവിത്തുകളും ഉൾപ്പെടുത്തിയിരുന്നു." - ബാലഗോകുലം പൊൻകുന്നം മേഖലാ ഉപാധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി പറഞ്ഞു.
എഴുതിയെഴുതി മഷി തീർന്ന് ,ഉപയോഗശൂന്യമായി ഈ പേനകൾ വലിച്ചെറിയുമ്പോൾ ഇവയിൽ അടക്കം ചെയ്ത വിത്തുകൾ മണ്ണിൽ അലിയും. അക്ഷരങ്ങളുടെ, അറിവിന്റെ , അകം പൊരുളിനെ അന്വർത്ഥമാക്കി പുതിയൊരു ജന്മം; ഒരു കുഞ്ഞു ചീരത്തൈ വിടരും. കുഞ്ഞു മുഖങ്ങളിൽ പുഞ്ചിരിയും.
ഉള്ളിൽ ചീരവിത്തു ചേർത്ത പുതുപുത്തൻ വർണ്ണക്കടലാസു പേനകൾ കിട്ടിയതോടെ ബാലഗോകുലം കൂട്ടുകാർക്ക് ഉത്സാഹമേറി. മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്കുകൾ ചേർന്ന ബാലഗോകുലം പൊൻകുന്നം മേഖലാ സമ്മേളനത്തിൽ മുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.
/)
കവിതയ്ക്കുള്ള ഒ .എൻ. വി. യുവ സാഹിത്യ അവാർഡ് ജേതാവ് അനഘ കോലത്ത് ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ പ്രസിഡന്റ് പി. എൻ. സുജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന സമിതിയംഗം രാജേന്ദ്രൻ മാസ്റ്റർ, മേഖലാ ഉപാധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി, ജില്ലാ കാര്യദർശി വി.എസ്. ഹരിപ്രസാദ്, മനോജ് പൂഞ്ഞാർ എന്നിവർ പ്രസംഗിച്ചു.
സമ്മേളനാനന്തരം, സംഘാടകർ ഉദ്ഘാടകയായ കവയത്രി അനഘയ്ക്കും കൊടുത്തു, ഒരു കുടന്ന വർണ്ണവിത്ത് പേനകൾ.
പേനകൾക്കുള്ളിൽ വിത്തുകളുണ്ടെന്നറിഞ്ഞപ്പോൾ അനഘയ്ക്ക് കവിതയുടെ മുള പൊട്ടി; ഒന്നു കൂടി മൈക്ക് കയ്യിലെടുത്ത് കവയത്രി പാടി ;
"വിത്തു കാണുമ്പോൾ
നമ്മളോർക്കുക,
അകക്കാമ്പിലെ ആ തായ് മരത്തിനെ .......
മഷിത്തണ്ടിൽ നിന്നുയിർക്കുന്ന
കുഞ്ഞു ചീരത്തൈകളെ "......