കോട്ടയം: ഇന്ത്യയെ കാർഷിക ദുരന്തത്തിലേക്ക് നയിക്കുന്ന ആർ സി ഇ പി (മേഖല സമഗ്ര സാമ്പത്തിക ഉടമ്പടി) കരാർ ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക രക്ഷാ മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിയാൻ കരാറിനെക്കാൾ അപകടം പതിയിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറാണിത്.പാർലമെൻറിനെ മറികടന്ന് കരാറിൽ ഒപ്പിടാൻ ഉള്ള അവസാനഘട്ട നീക്കത്തിലാണ് കേന്ദ്രസർക്കാർ . കാർഷിക വ്യവസായിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ ഇറക്കുമതി ഉറപ്പാക്കുകയെന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. തീരുവ ഇല്ലാതെ ഏത് ഉല്പാദനവും ഇറക്കുമതി ചെയ്യാവുന്ന സ്ഥിതി സംജാതമാകുന്നു, ഇതിലൂടെ ഇന്ത്യയിലെ കാർഷിക മേഖല തകർന്നടിയും.
കർഷകനെ വലിയ ദുരന്തത്തിലേക്ക് നയിക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കരാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള കോൺഗ്രസ് എം മുന്നോട്ട് വരുമെന്നും അദ്ദേഹം അറിയിച്ചു. കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ ദിനത്തിൽ ഇത്തരമൊരു സമരം സംഘടിപ്പിച്ചത് കേരള കോൺഗ്രസ് പാർട്ടിയുടെ കർഷകരോടുള്ള ആഭിമുഖ്യത്തിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് എം നേതാക്കളായ തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എം എൽ എ ഡോ.എൻ ജയരാജ് എംഎൽഎ. ജോസഫ് എം പുതുശേരി പി കെ സജീവ്. ഇ ജെ ആഗസ്തി, പ്രൊഫ കെ ഐ.ആൻറണി. പി എം മാത്യു പി.ടി.ജോസ്. അഡ്വ ജോസ് ടോം,അഡ്വ പ്രിൻസ് ലൂക്കോസ്, ബാബു ജോസഫ്, പ്രമോദ് നാരായണൻ മുഹമ്മദ് ഇഖ്ബാൽ , റെജി കുന്നംകോട് സാജൻ തൊടുക. സെബാസ്റ്റ്യൻ കുളത്തുങ്കൽ ,നിർമ്മല ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു.