ഭരണങ്ങാനം: രാജ്യത്തിന്റെ പ്രഥമ വിശുദ്ധ, കേരള നാടിന്റെ പുണ്യം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു തീര്‍ഥാടന കേന്ദ്രമായ ഭരണങ്ങാനം ഒരുങ്ങിയതായി റെക്ടർ റവ.ഫാ. ജോസ് വള്ളോം പുരയിടം, വൈസ് റെക്ടർ റവ.ഫാ.ജോസഫ് മേയിക്കൽ എന്നിവർ തീർത്ഥാടന കേന്ദ്രത്തിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സഹനത്തിന്റെയും ലാളിത്യത്തിന്റെയും മുഖമുദ്രയായ വിശുദ്ധയുടെ തിരുനാള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആത്മീയതയ്ക്കു പ്രാധാന്യം നല്‍കിയാണ് ആഘോഷിക്കുന്നത്. 19 മുതല്‍ 28 വരെയാണു തിരുനാള്‍.
19ന് രാവിലെ 10.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റും. തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.15, 6.30, 8.30, 11, ഉച്ചകഴിഞ്ഞ് 2.30, അഞ്ച് എന്നി സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. ജോസഫ് കരിയില്‍, മാര്‍ ജയിംസ് അത്തിക്കളം, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ മാത്യു വാണിയകിഴക്കേല്‍, മാര്‍ ജോസ് പുളിക്കല്‍, സാമുവല്‍ മാര്‍ ഐററേനിയോസ് തുടങ്ങിയ ബിഷപ്പുമാര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 19ന് ഉച്ചകഴിഞ്ഞ് 2.30ന് ഇംഗ്ലീഷിലും 23ന് തമിഴിലും, 24നു സുറിയാനിയിലും 25നു ഹിന്ദി ഭാഷയിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
എല്ലാ ദിവസവും ജപമാല മെഴുകുതിരി പ്രദക്ഷിണം
തീര്‍ഥാടന കേന്ദ്രത്തില്‍ ശനിയാഴ്ചകളില്‍ നടന്നു വരുന്ന ജപമാല പ്രദക്ഷിണം തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും. വൈകുന്നേരം 6.30നാണ് ഭരണങ്ങാനത്തെ ഭക്തിനിര്‍ഭരമാക്കുന്ന ജപമാല, മെഴുകുതിരി പ്രദക്ഷിണം ആരംഭിക്കുന്നത്.
പ്രധാനതിരുനാളിന്റെ തലേ ദിവസമായ 27നു വൈകുന്നേരം 6.30ന് അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച മഠത്തിലെ ചാപ്പലിലേക്ക് ഭക്തിനിര്‍ഭരമായ ജപമാല, മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. നൂറുകണക്കിനു വൈദിക, സന്യാസ അത്മായര്‍ പ്രദക്ഷിണത്തില്‍ പങ്കുചേരും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് ബധിരര്‍ക്കുവേണ്ടി ഫാ. ബിജു മൂലക്കര വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 7.15ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 7.30ന് ഇടവക ദൈവാലയത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10ന് ഇടവക ദൈവാലയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 12നു തിരുനാള്‍ പ്രദക്ഷിണം.
തീര്‍ഥാടന യാത്ര
തിരുനാളിന്റെ ഭാഗമായി വിവിധ ഭക്തസംഘടനകളും ഇടവകകളും ഭരണങ്ങാനത്തേക്ക് തീര്‍ഥാടനയാത്ര നടത്തും. 20ന് ഫ്രാന്‍സിസ്‌കന്‍ അത്മായസഭാംഗങ്ങളും കടനാട് ഫൊറോന ഇടവകാംഗങ്ങളും തീര്‍ഥാടന ജപമാല റാലി നടത്തും. 21നു കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം ഇടവകയുടെ ആഭിമുഖ്യത്തിലും 26ന് പൂഞ്ഞാര്‍ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തിലും ജപമാല റാലി ഉണ്ടായിരിക്കും.
വിശുദ്ധ അല്‍ഫോന്‍സാമ്മ കാണിച്ചു തന്ന വിശുദ്ധ വഴിയിലൂടെ നടന്ന് ആ സഹനപുത്രിയുടെ വിശുദ്ധിയില്‍ പങ്കുചേരാനായി കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമായി നൂറുകണക്കിനു വിശ്വാസികളാണ് തീര്‍ഥാടനകേന്ദ്രത്തില്‍ ഓരോ ദിവസവും എത്തുന്നത്. തീര്‍ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തിലും വൈസ് റെക്ടർ ഫാ.ജോസഫ് മേയിക്കലും പറഞ്ഞു.