താമരശ്ശേരി: ചുങ്കം കൂടത്തായ് റോഡ് ജംഗ്ഷനിൽ റോഡ് വികസനത്തിന് തടസ്സമായി നിലകൊണ്ട പഴയ കെട്ടിട ഭാഗം നാട്ടുകാർ ഇന്ന് പുലർച്ചയോടെ പൊളിച്ചുനീക്കി.
സ്ഥലമുടയോട് നാട്ടുകാർ ഒന്നടങ്കം പലയാവർത്തി അപേക്ഷിച്ചിട്ടും കെട്ടിട ഭാഗം പൊളിച്ചുനീക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് ചുങ്കം ജംഗ്ഷനിൽ നടന്നു വന്നിരുന്ന വികസന പ്രവൃത്തി സ്തംഭിച്ചിരിക്കുകയായിരുന്നു.
തനിക്ക് ജംഗ്ഷനിൽ അനധികൃതമായി കെട്ടിടം പണിയാൻ അനുമതി നൽകിയാൽ മാത്രമേ സ്ഥലം റോഡ് വികസനത്തിന് വിട്ടുനൽകുകയുള്ളൂ എന്ന നിലപാടാണ് സ്ഥലമുടമ സ്വീകരിച്ചത്. ബാലുശ്ശേരി റോഡിന്റെയും വയനാട് റോഡിന്റേയും ഇരുവശമുള്ള സ്ഥലമുടമകൾ റോഡ് വികസനത്തിനു വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനൽകിയിരുന്നു.
എന്നാൽ പുനൂർ ആനപ്പാറ കുടുംബാംഗത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടു നൽകാൻ പല തവണ ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതു മൂലം 50 ലക്ഷം രൂപ ചിലവഴിച്ചുള്ള ചുങ്കം ജംഗ്ഷനിൽ നടക്കുന്ന വികസന പ്രവൃത്തിയും മുടങ്ങി.
സ്ഥലമുടമയുടെ നടപടി തലമുറകളോട് തന്നെ ചെയ്യുന്ന ദ്രോഹമാണെന്നും, ഇത്തരം ധിക്കാരം വെച്ച് പൊറുപ്പിക്കില്ലെന്നും, ജംഗ്ഷനോട് ചേർന്ന് ചട്ടം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം അനുവധിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.