അതിതീവ്ര കോവിഡ് വൈറസ് ആശങ്ക പടർത്തുകയാണ്. കേരളത്തിൽ ആറു പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് .
ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
ആയിരത്തിൽ ഞാൻ ഒരുവൻ.
കോവിഡ് 19 ന്റെ പുതിയ മ്യൂട്ടൻഡ് വൈറസ് ആയിരങ്ങളിൽ ഒരുവനാണ്. ശരിക്കും ആയിരത്തിലൊരുവനല്ല. ഏതാണ്ട് നാലായിരത്തോളം മ്യൂട്ടേഷനുകളാണ് ഇംഗ്ലണ്ടിൽ മാത്രം നടന്നിട്ടുള്ളത്. അത്തരം മ്യൂട്ടേഷനുകൾ ലോകത്തെമ്പാടും നടക്കുന്നുണ്ട്. അത് നമ്മുടെ ആർഎൻഎ വൈറസിന്റെ ഒരു കുടുംബ പാരമ്പര്യമാണ്.
നിരന്തരം മാറിക്കൊണ്ടിരിക്കും. കേരളത്തിലും അത്തരം മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല. എന്നാൽ അതിൻറെ നല്ല വശങ്ങൾ ഇങ്ങനെ പോകുന്നു. രോഗലക്ഷണങ്ങളിൽ വ്യതിയാനം ഇല്ല. പരിശോധന രീതികളിലും വ്യത്യാസം ഇല്ല. പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളിൽ വ്യത്യാസമില്ല. ചികിത്സയിലും വ്യത്യാസമില്ല.
ഇതുവരെ ലഭ്യമായ കണക്കുകൾ കാണിക്കുന്നത് ആശുപത്രികളിലെ അഡ്മിഷൻ ഇത് കൂട്ടുന്നില്ല. കോംപ്ലിക്കേഷൻസ് ഇതിൽ കൂടുതലാണ് എന്ന് പറയാൻ കഴിയില്ല. മരണനിരക്ക് പഴയ വൈറസ് പോലെ തന്നെയാണ്. ആകെ നെഗറ്റീവ് വശങ്ങൾ ഇതിന്റെ വ്യാപനശേഷി അല്പം കൂടുതലാണ്. അതായത് ഒറിജിനൽ വൈറസ് രോഗം പകർത്തുന്നതിനേക്കാൾ വളരെ വേഗത്തിൽ കൂടുതൽ ആൾക്കാർക്ക് ഈ വൈറസ് രോഗം പകർന്നു നൽകും അത്രമാത്രം.
അങ്ങനെ ധാരാളം കേസുകളുടെ എണ്ണം കൂടുന്നത് ചികിത്സയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. കുറച്ചുനാൾ കൂടി കരുതൽ വേണം. വാക്സിൻ എത്രയും പെട്ടെന്ന് നൽകണം. ഇംഗ്ലണ്ടിലും മറ്റ് രാജ്യങ്ങളിൽ നിന്നും ഭാരതത്തിലേക്ക് വിമാനയാത്രയിലൂടെ രോഗികൾ വരുന്നത് തടയണം. കോൺടാക്ട് ട്രെസിംഗ് വളരെ കുറ്റമറ്റതാക്കണം.
അങ്ങനെ നിയന്ത്രണവിധേയമാക്കാൻ കഴിയുന്നത് തന്നെയാണ് ഇവൻ. പക്ഷേ, കൈവിട്ടു പോയാൽ ഇംഗ്ലണ്ട് പോലെ മറ്റൊരു ലോക്കഡൗൺ ഇവിടെ അനിവാര്യമാകും. അങ്ങനെ ലോക്ക്ഡൗൻ വീണ്ടും വരാതിരിക്കുമെന്നു തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.