മാഹി: ലോക രാഷ്ട്രീയ വിശകലനത്തിൽ ശ്രദ്ധേയമായ മൻസൂർ പള്ളൂരിൻ്റെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആരൂടടേത്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ഡോക്യുമെൻ്ററി കൈരളി ടിവി പ്രക്ഷേപണം ചെയ്യുന്നു.
ലോക ജനാധിപത്യത്തിന്റെ പ്രതീക്ഷാബിംബമായി സ്വയം ഉയർത്തിക്കാട്ടിയിരുന്ന അമേരിക്കൻ ജനാധിപത്യം പരിഹാസ്യമായ വാർത്തകളാണ് പ്രസിഡൻറ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയിൽ നിന്നും ലോകം കണ്ടത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ അമേരിക്കയുടെ ആന്തരിക ദൗർബല്യങ്ങളെ പ്രവചന സ്വഭാവത്തോടെ തുറന്ന് കാണിച്ചിരുന്ന പുസ്തകമാണ് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച മൻസൂർ പള്ളൂരിന്റെ 'ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ?'
പുസ്തകത്തിന്റെ ഇംഗ്ളീഷ് പതിപ്പ് പുറത്തിറങ്ങിയപ്പോൾ അമേരിക്കൻ സംഗീതജ്ഞനും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമൊക്കെയായ ജോണി പുനിഷ് അത്ഭുതകരമായ പുസ്തകമെന്നും വരും തലമുറക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുമായി നാം ഇട്ടേച്ചുപോകുന്ന ലോകത്തെ കുറിച്ച് ആകുലതകളുള്ളവർ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതിയെന്നും ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്.
മലയാളത്തിൽ നിന്നും യശശ്ശരീരരായ പി. ഗോവിന്ദപിള്ള, എം പി വീരേന്ദ്രകുമാർ തൊട്ട് എം മുകുന്ദൻ , ടി ഡി രാമകൃഷ്ണൻ പത്ര പ്രവർത്തന രംഗത്തുനിന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, മാധ്യമം - മീഡിയാവൺ ഗ്രൂപ്പ് എഡിറ്റർ ഓ. അബ്ദുറഹ്മാൻ, കൂടാതെ വിഭിന്ന രാഷ്ട്രീയ ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ , എം എ ബേബി , ബിനോയ് വിശ്വം, തുടങ്ങിയവർ ഈ പുസ്തകത്തെക്കുറിച്ച് ഏറെ പ്രശംസകൾ ചൊരിഞ്ഞിരുന്നു .
ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട പുസ്തകം ഈ ഗണത്തിൽ മലയാളത്തിൽ വേറെ ഇല്ലെന്ന് തന്നെ പറയാം. കോവിഡ് കാലം വായനയിലേക്ക് തിരിച്ചു വിടുക എന്ന ഉദ്ദേശത്തോടെ മലയാളത്തിൽനിന്നുള്ള പ്രശസ്ത എഴുത്തുകാരുടെ കൃതികളുടെ പിഡിഎഫ് പതിപ്പുകൾ ഓൺലൈൻ വായനക്കായി ഹരിതം ബുക്ക്സ് സൗജന്യമായി പുറത്തിറക്കിയ കൂട്ടത്തിൽ മൻസൂർ പള്ളൂരിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന കൃതിയും ഉൾപ്പെടുത്തിയിരുന്നു .
പുസ്തകത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും പുസ്തകത്തെപ്പോലെ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ പ്രസ്തുത ഹ്രസ്വ ചിത്രം നവംബർ 13 ന് വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 4 :30 ന് കൈരളി ന്യൂസ് ചാനൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട തമാശകൾക്കും നാടകങ്ങൾക്കുമിടയിൽ ലോക ജനാധിപത്യ സംരക്ഷകരെന്ന് സ്വയം അഭിമാനിച്ച അമേരിക്കയുടെ പടിയിറക്കം പ്രവചിച്ച പുസ്തകം ഡോക്യൂമെന്ററിയിലൂടെ വീണ്ടും ചർച്ചയാവുകയാണ്.
-സി.കെ.സി മാഹി