പേവിഷ ബാധയേറ്റവരെ രക്ഷിക്കാനാകുന്നില്ല: ഈ വ‍ര്‍ഷം രോ​ഗം ബാധിച്ചവരെല്ലാം മരിച്ചു; വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് ഇന്നലെ മരിച്ചത് ഒരാള്‍

author-image
Charlie
New Update

publive-image

തിരുവനന്തപുരം: തിരുവനന്തപുരം ഈ വര്‍ഷം പേവിഷബാധയേറ്റവരില്‍ ഒരാളെപ്പോലും രക്ഷിക്കാനാകാതെ സംസ്ഥാനത്തെ ആരോഗ്യ രം​ഗം. ഇക്കഴിഞ്ഞ 6 മാസത്തിനിടെ പേവിഷബാധയേറ്റ 13 ല്‍ 13 പേരും മരിച്ചു. ഈ മാസം മാത്രം പേവിഷബാധ സ്ഥിരീകരിച്ച മൂന്നില്‍ മൂന്ന് പേരും മരിച്ചു. 100 ശതമാനം മരണ നിരക്കിലേക്ക് എത്തിയതില്‍ ഗൗരവമുള്ള അന്വേഷണം വേണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.

Advertisment

മെയ്, ജൂണ്‍ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വര്‍ഷം ഏപ്രില്‍ 10 വരെ ഉള്ള സമയത്ത് വെറും മൂന്നു പേര്‍ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ 13 പേരായി. 13 പേരും മരിച്ചു. പേവിഷബാധയേറ്റാല്‍ മരിക്കുമെന്ന നിലയില്‍ സംസ്ഥാനത്തെ എത്തിച്ചതില്‍ വിവിധ ഘടകങ്ങളുണ്ടാകാമെന്ന് വിദഗ്ര്‍ പറയുന്നു.

മുഴുവന്‍ വാക്സിനേഷനും എടുത്ത ശേഷമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, വാക്സിന്‍ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ര്‍ പറയുന്നത്. വാക്സിന്‍ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യൂണോ ഗ്ലോബുലിന്‍ പോലുള്ളവ നല്‍കിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാന്‍ ഐഡിആര്‍വി, മോണോക്ലോണല്‍ ആന്റിബോഡി ഉള്‍പ്പടെ നല്‍കാറുണ്ട്.

കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നല്‍കി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീര്‍ണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ കടിയേല്‍ക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തില്‍ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളില്‍ കടിയേല്‍ക്കുമ്ബോള്‍ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷന്‍ നല്‍കുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.

വീട്ടിലെ വളര്‍ത്തു നായ്ക്കളാകുമ്ബോള്‍ നിസാര പോറലുകള്‍ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദര്‍ പറയുന്നു. പാലക്കാട്ടെ മരണത്തില്‍ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവന്‍ വാക്സിനെടുത്തിട്ടും ആളുകള്‍ മരിക്കുന്നതും, പേവിഷബാധയല്‍ക്കുന്ന എല്ലാവരും മരിക്കുന്നതും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് വിദഗ്ദര്‍ പറയുന്നത്.

ഇന്നലെയാണ് അയല്‍വീട്ടിലെ നായയുടെ കടിയേറ്റ പത്തൊമ്ബതുകാരി പേവിഷബാധയേറ്റ്‌ മരിച്ചത്. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര വീട്ടില്‍ സുഗുണന്റെയും സിന്ധുവിന്റെയും മകള്‍ ശ്രീലക്ഷ്മിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കടിയേറ്റതിനെത്തുടര്‍ന്ന് ശ്രീലക്ഷ്മി മുഴുവന്‍ പ്രതിരോധ വാക്സിനും സിറവും എടുത്തിരുന്നു. എന്നാല്‍, വ്യാഴാഴ്‌ച പുലര്‍ച്ചെ പേവിഷലക്ഷണത്തോടെ മരിക്കുകയായിരുന്നു.

ബുധനാഴ്‌ച രാവിലെ പതിനൊന്നോടെയാണ് പെണ്‍കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെറിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് പൂര്‍ണമായും ലക്ഷണം കാണിച്ചു.

മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ ഇടതുകൈവിരലുകളില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന്‌ ഡോസ് വാക്സിന്‍കൂടി എടുത്തു. ഇതില്‍ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും ഒന്ന് സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് എടുത്തത്.

ജൂണ്‍ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതല്‍ പനി തുടങ്ങി. അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെയാണ് ചികിത്സയ്ക്കെത്തിയത്. ശ്രീലക്ഷ്മിയെ കടിച്ച നായ അതേ ദിവസം ഉടമസ്ഥന്‍ വൃദ്ധനെയും കടിച്ചിരുന്നു. ചികിത്സ തേടിയ അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവര്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്.

കോയമ്ബത്തൂര്‍ നെഹ്റു കോളേജില്‍ ബി.സി.എ. വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. സഹോദരങ്ങള്‍: സിദ്ധാര്‍ത്ഥ്, സനത്ത് (ഇരുവരും ബെംഗളൂരു). സംസ്‌കാരം നടത്തി.

പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ ശരീരത്തില്‍നിന്നെടുത്ത സാമ്ബിളുകള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അപൂര്‍വസംഭവമായതിനാല്‍ സംശയദൂരീകരണത്തിനായാണ് പരിശോധന നടത്തുന്നത്.

അപൂര്‍വം ഈ ദുരന്തം

വാക്സിനെടുത്തിട്ടും മരിക്കുന്നത് അപൂര്‍വമായി സംഭവിക്കാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എല്ലാ മരുന്നുകളും എല്ലാവരിലും ഫലിക്കണമെന്നില്ല. അതുകൊണ്ട് പ്രതിരോധ വാക്സിന്‍ ശ്രീലക്ഷ്മിയുടെ ശരീരത്തില്‍ ഫലിച്ചിരിക്കില്ലെന്ന നിഗമനത്തിലാണ് മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍.

മരുന്നിന്റെ ഗുണനിലവാരക്കുറവുകൊണ്ടും സംഭവിക്കാമെങ്കിലും ശ്രീലക്ഷ്മി കുത്തിവെപ്പെടുത്ത ദിവസം മറ്റുപലര്‍ക്കും മരുന്ന് നല്‍കിയതിനാല്‍ ആ സാധ്യത ഡോക്ടര്‍മാര്‍ തള്ളുകയാണ്. സംഭവത്തില്‍ ആരോഗ്യവകുപ്പിന് മെഡിക്കല്‍ കോളേജ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. വിഷയത്തില്‍ ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടും. വെള്ളിയാഴ്‌ച ഉന്നതതലയോഗവും മെഡിക്കല്‍ കോളേജില്‍ ചേരുമെന്ന് പ്രിന്‍സിപ്പല്‍ പ്രതാപ് സോമനാഥ് അറിയിച്ചു. മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസില്‍, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുക്കും.

സംഭവത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ ദ്രുതകര്‍മസേന രൂപവത്കരിച്ചാണ് അന്വേഷിക്കുക.

Advertisment