ഡിസംബറിലെ അതിശൈത്യത്തെയും അതിജീവിച്ച് ഒരു മാസക്കാലമായി രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ പ്രതിഷേധ സമ്മേളനം നടത്തുന്ന കർഷക സമൂഹത്തിന് വൈദ്യ സഹായവുമായി മലപ്പുറത്തുനിന്ന് ഡോക്ടർ ജസീൽ.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് നടത്തുന്ന മെഡിക്കൽ ക്യാമ്പിലും ഭക്ഷണം സ്റ്റാളിലും പ്രവർത്തിക്കാനും രാജ്യത്തെ ഊട്ടുന്ന കർഷക സമൂഹത്തെ ചേർത്തുനിർത്താനും സാധിച്ചതിൽ ഏറെ അഭിമാനം അദ്ദേഹം രേഖപ്പെടുത്തി.
കേവലം കർഷകന്റെ പ്രശ്നം മാത്രമായി ഇതിനെ കാണാതെ ഓരോ വ്യക്തികളുടെയും കുടുംബ ബജറ്റ് തകർക്കുന്ന ഒരു ബില്ലായി ഇതിനെ മനസ്സിലാക്കി യുവ സമൂഹം മുന്നോട്ട് വരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തണുപ്പിന്റെ കാഠിന്യത്താൽ ബോധക്ഷയം സംഭവിച്ചവർക്കും പരിക്കുപറ്റിയവർക്കും വൈദ്യസഹായവും പ്രഥമ ശുശ്രൂഷയും നൽകുവാനും 2 ലക്ഷം രൂപയുടെ മരുന്നും മറ്റു അവശ്യ സാധനങ്ങളും ക്യാമ്പിലേക്ക് നൽകുവാനും സാധിച്ചു. ടിക്കിരി, സിന്കു ബോർഡറുകളിൽ ആണ് ഡോ. ജസീൽ സേവനമനുഷ്ഠിച്ചത്.
ഡൽഹിയിൽ ജോലി അനുഷ്ഠിക്കുന്ന മലയാളികളായ ഡോക്ടർ രാജൻ, ദീപു, അജേഷ് എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. രണ്ടുദിവസത്തെ രക്തദാന ക്യാമ്പും യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ നടന്നിരുന്നു. സിങ്കു ബോർഡറിലെ ഭക്ഷണ ക്യാമ്പിൽ മാത്രം പതിനായിരത്തോളം ആളുകൾക്കാണ് ഭക്ഷണം നൽകുന്നത്. ദിവസവും ആയിരത്തോളം ആളുകൾക്ക് വൈദ്യസഹായവും അവശ്യ സാധനങ്ങളും യൂത്ത് കോൺഗ്രസ് എത്തിച്ച നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ അഞ്ഞൂറിലധികം യുവാക്കളെ സംഘടിപ്പിച്ച് ഇടുക്കി, എറണാകുളം, നിലമ്പൂർ, വയനാട് ജില്ലകളിൽ ഡോ. ജസീലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഭിന്നശേഷിക്കാരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡോക്ടർ പുത്തനത്താണിയിലെ ഹോമിയോപ്പതി മെഡിസിറ്റി യിലെ ചീഫ് കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുന്നു.
കോവിഡ് കാലത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചു വരുവാൻ ടിക്കറ്റ് നൽകുന്ന പ്രവർത്തനങ്ങളിലും നിർധനരായ വിദ്യാർത്ഥികളിലേക്ക് ഓൺലൈൻ പഠന സൗകര്യം എത്തിക്കുന്നതിനും മുമ്പന്തിയിൽ കോവിഡ് ബാധിച്ച് രോഗികൾക്ക് കൗൺസിലിംഗ് നൽകുന്നതിലും ജസീലിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
-അജ്മൽ ആനത്താൻ