ഡൽഹി: ആമസോണില്‍ വില്‍പ്പനക്കെത്തിയ ചാണകകേക്കിന് വന്ന ഒരു റിവ്യൂവാണ് ഇപ്പോൾ വൈറൽ. അസഹനീയ രുചിയാണെന്നും കടിച്ചുപൊട്ടിക്കാൻ പ്രയാസമാണെന്നുമായിരുന്നു അഭിപ്രായം. എന്നാൽ ചാണക കേക്കിൽ കേക്ക് എന്ന പേരുണ്ടെങ്കിലും കഴിക്കാനുള്ള കേക്കല്ല എന്ന് പറഞ്ഞുകൊടുക്കുകയാണ് സമൂഹമാധ്യമങ്ങൾ.
'ഞാൻ കഴിച്ചുനോക്കിയപ്പോൾ അതിന്‍റെ രുചി അസഹനീയമായിരുന്നു. കാണുമ്പോള്‍ പുല്ലുപോലെ ആയിരുന്നുവെങ്കിലും കഴിച്ചപ്പോൾ മണ്ണിന്‍റെ രുചിയായിരുന്നു. ശേഷം എനിക്ക് വയറിളക്കവും ബാധിച്ചു. അതിനാൽ ദയവായി ഇനി വൃത്തിയായി നിർമിക്കണം. കൂടാതെ ഉൽപ്പന്നത്തിന്‍റെ രുചിയിലും കടുപ്പത്തിലും ശ്രദ്ധ നൽകുകയും വേണം' -പേര് വെളിപ്പെടുത്താത്ത ഉപഭോക്താവ് ആമസോൺ റിവ്യൂവിൽ കുറിച്ചു. കൂടാതെ റേറ്റിങ്ങായി ഒരു സ്റ്റാർ നൽകുകയും ചെയ്തു.
ഡോ. സജ്ഞയ് അറോറയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യത്യസ്തമായ റിവ്യൂവിന്‍റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്. 'ഇതാണ് എന്‍റെ ഇന്ത്യ, ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്.
ദൈനംദിന പൂജകൾക്കും ഹോമങ്ങൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കും ഉപയോഗിക്കാവുന്ന 100 ശതമാനം പരിശുദ്ധമായ ചാണക കേക്കാണെന്നാണ് പരസ്യത്തിൽ പറയുന്നത്. യന്ത്ര സഹായമില്ലാതെയാണ് നിർമിച്ചിരിക്കുന്നതും. പൂർണമായും ഉണങ്ങിയതും ഈർപ്പമില്ലാത്തതും കത്തുന്നതുമാണ്.
അന്തരീക്ഷം ശുദ്ധീകരിക്കാനും പ്രാണികളെയും കീടങ്ങളെയും അകറ്റാനും ഉപയോഗിക്കാം. അഞ്ച് ഇഞ്ച് വ്യാസത്തിൽ വൃത്തത്തിലാണ് ആകൃതി. അതിനാൽ കൈകാര്യം ചെയ്യാനും ദീർഘകാലം സൂക്ഷിച്ചുവെക്കാനും എളുപ്പമാണെന്നും ആമസോണിൽ പറയുന്നു.