കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് തുടർ നടപടി തുടങ്ങി. അടുത്തയാഴ്ച സ്വപ്നയുടെ മൊഴിയിൽ പേരുള്ളവരെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാര്യ കമല, മകൾ വീണ എന്നിവരെയാകും ആദ്യഘട്ടത്തിൽ ഇ ഡി ചോദ്യം ചെയ്യുക. ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന രഹസ്യമൊഴിയിൽ ഉന്നയിച്ചിട്ടുള്ളതെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ മൊഴി രേഖപ്പെടുത്തുക മാത്രമാകും ചെയ്യുക. ഇതിനു മുന്നോടിയായി സ്വപ്നയുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും. മൊഴിക്കും അപ്പുറം തെളിവുകൾ എന്തെങ്കിലും ഉണ്ടോ എന്നതും ഇ ഡി അന്വേഷിക്കുന്നുണ്ട്. തൻ്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ഇപ്പോൾ കോടതിയിലുള്ള മൊബൈൽ ഫോണിലുണ്ടെന്നാണ് സ്വപ്നയുടെ വാദം. ഈ ഫോൺ കോടതിയിൽ നിന്നു വാങ്ങാനുള്ള നീക്കം ഇ ഡി ആരഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്ത ശേഷം മാത്രമെ കേസിൽ സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്ന മറ്റുള്ളവരെ ഇ ഡി വിളിച്ചു വരുത്തൂ. കെ ടി ജലീൽ, പി ശ്രീരാമകൃഷ്ണൻ, സി എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവരുടെയും മൊഴിയെടുക്കും. കേസിലെ എല്ലാ നടപടികളും പഴുതടച്ച് തന്നെ വേണമെന്നാണ് ഇ ഡിയുടെ തീരുമാനം. ഇ ഡിയുടെ ഡൽഹി ഓഫിസിൽ നിന്നും കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.