/sathyam/media/post_banners/cMr0ZJQwlhMxoUBe06nw.jpg)
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനിയിപ്പോള്‍ ഒന്നാമന്‍ ശശി തരൂര്‍ തന്നെ. പ്രവര്‍ത്തക സമിതിയിലേയ്ക്കു നിയോഗിക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലും മുന്‍ നിരയിലെത്തിയിരിക്കുന്നു. തരൂരിനെ മുന്നില്‍ത്തന്നെ നിര്‍ത്തണമെന്ന് അവസാനം കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയിരിക്കുന്നു എന്നതാണു വസ്തുത.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പു തന്നെയാണ് ഇന്നു കോണ്‍ഗ്രസിനു മുന്നിലെ ഏറ്റവും വലിയ വിഷയം. രണ്ടു തവണയായി കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുത്തിരിക്കുകയാണ് നരേന്ദ്ര മോദി. രണ്ടു തവണ കിട്ടിയ ഭരണത്തിലൂടെ ബിജെപിയും സംഘപരിവാറും ഏറെ കരുത്തു നേടി.
രണ്ടു തവണ കിട്ടിയ ഭ രണം നല്‍കിയ കരുത്തു മാത്രമല്ല ബിജെപിക്കു തുണയായിരിക്കുന്നത്. രാജ്യമെങ്ങും ആര്‍എസ്എസ് വലിയൊരു ശക്തികേന്ദ്രം തന്നെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി തനിച്ചും സഖ്യകക്ഷികളോടു ചേര്‍ന്നും ഭരണം നടത്തുന്നുണ്ട്.
ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ബിജെപിക്ക് ജനങ്ങളുടെ മുമ്പില്‍ അണി നിരത്താന്‍ മുഖങ്ങളും ഏറെയുണ്ട്. എല്ലാറ്റിനും കേന്ദ്രബിന്ദുവായി നരേന്ദ്ര മോദി നില്‍ക്കുന്നു. നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ടിന്‍റെ ശക്തി ഒന്നു വേറേതന്നെ
ഇങ്ങനെയെല്ലാമുള്ള ബിജിപി കരുത്തിനെയാണ് രാഹുല്‍ ഗാന്ധി നേരിടേണ്ടത്. സോണിയാ ഗാന്ധിയുടെ ശക്തിയൊക്കെയും ചോര്‍ന്നുപോയിരിക്കുന്നു. പ്രായാധിക്യവും അസുഖവും കാരണം. ഗാന്ധി കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് പ്രിയങ്കാ ഗാന്ധിയുമുണ്ടെന്നു മാത്രം.
ഭാരത് ജോഡോ യാത്ര നടത്തി കുറെ ഊര്‍ജം സംഭരിച്ച കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കു തന്നെയും മോദി - അമിത് ഷാ കൂട്ടുകെട്ടു നയിക്കുന്ന ബിജെപി മുന്നണിയെ പിടിച്ചുകെട്ടാന്‍ തെല്ലും ആവതില്ല തന്നെ.
ഈ ആലോചനയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ശശി തരൂരിലേയ്ക്കു നയിച്ചത്. ഒപ്പം സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍ എന്നീ യുവാക്കളും. ശശി തരൂരിനോടൊപ്പം ജീ - 23 സംഘത്തിലുണ്ടായിരുന്ന ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക് എന്നിവര്‍ 32 അംഗ പ്രവര്‍ത്തക സമിതിയില്‍ തുടരും.
ഡല്‍ഹി രാഷ്ട്രീയം വിട്ട് തിരുവനന്തപുരത്തേയ്ക്കു മടങ്ങിയ എകെ ആന്‍റണിയെയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മാഹന്‍ സിങ്ങിനെയും അവരുടെ പ്രായാധിക്യം പരിഗണിക്കാതെ നേതൃത്വം പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തുകയും ചെയ്തു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാവും ലോക്സഭാംഗവുമായ കൊടിക്കുന്നില്‍ സുരേഷും പ്രത്യേക ക്ഷണിതാക്കളായിരിക്കും. രമേശിന് ഇത് സഹിക്കാനാകുന്ന കാര്യമല്ല. കെഎസ്‌യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേയ്ക്കു വന്ന രമേശ് ചെന്നിത്തല തരൂരിനെക്കാള്‍ വളരെ മുതിര്‍ന്ന നേതാവു തന്നെയാണ്.
പക്ഷെ ഇന്നിപ്പോള്‍ ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒന്നാമന്‍ തന്നെയായിരിക്കുന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്കാണ് കെ.സി വേണുഗോപാല്‍ പ്രവര്‍ത്തക സമിതി അംഗമായിരിക്കുന്നതെന്നും ഓര്‍ക്കണം. തന്നെ അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കോണ്‍ഗ്രസിലെ തന്നെ നേതാക്കളുടെ മുന്നില്‍ ശശി തരൂര്‍ ഒന്നാമനാകുന്നു.
ഏതു പാര്‍ട്ടിയിലും ഒന്നാമനാവുക വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍. അതും കേരളത്തിലെ കോണ്‍ഗ്രസില്‍. 1967 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒമ്പത് എംഎല്‍എമാരെ മാത്രമേ കിട്ടിയുള്ളു. ഒമ്പതംഗങ്ങളുടെ നേതാവായത് സാക്ഷാല്‍ കെ കരുണാകരന്‍. അന്ന് കെ.കെ വിശ്വനാഥനായിരുന്നു കോണ്‍ഗ്രസിലെ അതികായന്‍.
സംഘടന മുഴുവന്‍ കെ.കെ വിശ്വനാഥന്‍റെ കൈയിലുമായിരുന്നു. എങ്കിലും ഒന്നാമനായത് കെ. കരുണാകരന്‍
1967 -ലെ ഇഎംഎസിന്‍റെ സപ്തകക്ഷി മുന്നണിയില്‍ വിള്ളലുണ്ടാക്കിയ കരുണാകരന്‍ സിപിഐയെയും മുസ്ലിം ലീഗിനെയും കൂട്ടുപിടിച്ച് സര്‍ക്കാരിനെ താഴെയിട്ടു. 1969 ഒക്ടോബര്‍ 24 -ന് ഇഎംഎസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പകരം സിപിഐ നേതാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. 1970 -ലെ തെരഞ്ഞെടുപ്പില്‍ അതേ മുന്നണി വീണ്ടും അധികാരത്തില്‍.
അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രി. പിന്നെ തെരഞ്ഞെടുപ്പു നടന്നത് അടിയന്തരാവസ്ഥയ്ക്കു ശേഷം. കോണ്‍ഗ്ര് നേതൃത്വം കൊടുത്ത ഐക്യജനാധിപത്യ മുന്നണി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തോല്‍പ്പിച്ചു.
1967 -ല്‍ ഒമ്പത് അംഗങ്ങളുടെ നേതാവായി പ്രതിപക്ഷത്തിരുന്ന കെ. കരുണാകരന്‍ അങ്ങനെ മുഖ്യമന്ത്രിയായി. 1977 മാര്‍ച്ച് 25 -ാം തീയതി. അടിയന്തരവാസവസ്ഥക്കാലത്തെ രാജന്‍ കേസ് പക്ഷേ അദ്ദേഹത്തെ വേട്ടയാടി. കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍, ഏപ്രില്‍ 25 -ാം തീയതി, രാജന്‍ കേസിലെ ഹൈക്കോടതി വിധിയുടെ പേരില്‍ കരുണാകരന്‍ രാജിവച്ചു. കോണ്‍ഗ്രസില്‍ മറ്റൊരു നേതാവ് തൊട്ടുപിന്നില്‍ത്തന്നെയുണ്ടായിരുന്നു - എ.കെ ആന്‍റണി. അങ്ങനെ 'ആദര്‍ശധീരനായ' എ.കെ ആന്‍റണിയെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയാക്കി.
പക്ഷെ കരുണാകരന്‍ പിന്‍മാറിയില്ല. 1982 -ല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിച്ചു. 1987 വരെ ആ സ്ഥാനത്തു തുടര്‍ന്നു. 1991 -ല്‍ വീണ്ടും കെ. കരുണാകരന്‍. 1995 -ല്‍ കരുണാകരനെ താഴെയിറക്കി എ.കെ ആന്‍റണി വീണ്ടും മുഖ്യമന്ത്രിയായി. ആന്‍റണിയെ ഒന്നാമനാക്കി നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി എന്ന രണ്ടാമന്‍ ഏറെ അദ്ധ്വാനിച്ച് തൊട്ടുപിന്നിലുണ്ടായിരുന്നു. 2001 -ല്‍ വീണ്ടും മുഖ്യമന്ത്രിയായ ആന്‍റണിക്ക് 2004 -ല്‍ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അങ്ങനെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. രണ്ടാമന്‍ അവസാനം ഒന്നാമനുമായി.
പഴയകാല കോണ്‍ഗ്രസ് ചരിത്രത്തിലുമുണ്ട് പ്രസിദ്ധനായ ഒരു ഒന്നാമന്‍. എപ്പോഴും എവിടെയും ഒന്നാമനായിരിക്കാന്‍ ആഗ്രഹിച്ച പട്ടം താണുപിള്ള. തിരുവിതാംകൂറില്‍ രാജഭരണത്തിനും ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനുമെതിരെ ജനകീയ സമരം നയിച്ചും കഷ്ടതകളേറെ സഹിച്ചുമാണ് സി.കേശവനും ടി.എം വര്‍ഗീസും സ്റ്റേറ്റ് കോണ്‍ഗ്രസിനു രൂപം നല്‍കിയത്. ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ കൂട്ടായ്മയായിരുന്നു അതിനടിസ്ഥാനം. അന്ന് തിരുവനന്തപുരത്തിന്‍റെ ഒരു പ്രത്യേകത നായര്‍ സമുദായ മേധാവിത്വവും സവര്‍ണ വിഭാഗങ്ങളുടെ കളങ്കമറ്റ രാജഭക്തിയുമായിരുന്നു.
രാജഭരണത്തിനെതിരായ സമരം നിര്‍ണായക ഘട്ടത്തിലെത്തിയപ്പോള്‍ സി. കേശവനും ടി.എം വര്‍ഗീസും ആഗ്രഹിച്ചതുപോലെ പട്ടം താണുപിള്ള ഒന്നനങ്ങി. നിയമസഭയില്‍ ടി.എം വര്‍ഗീസ് അവതരിപ്പിച്ച ഉത്തരവാദ ഭരണ പ്രമേയത്തെ പട്ടം ഒരു ഉശിരന്‍ പ്രസംഗത്തിലൂടെ പിന്താങ്ങി.
സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത് പട്ടം പ്രസംഗിക്കുകയും ചെയ്തു. പട്ടത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റാക്കാന്‍ സി. കേശവന്‍ തന്നെ മുന്‍കൈ എടുത്തു. രാജഭരണം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായി പട്ടം താണുപിള്ളയെ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവു നിയമിച്ചു.
മന്ത്രിമാരായി സി. കേശവനും ടി.എം വര്‍ഗീസും. പിന്നെ ഐക്യ കേരളത്തിലും പട്ടം ഒന്നാമനായി തുടര്‍ന്നു. 1960 -ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചുവെങ്കിലും അപ്പോഴേയ്ക്കു പി.എസ്.പിയിലേയ്ക്കു മാറിയിരുന്ന പട്ടത്തെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ക്ഷണിക്കുകയായിരുന്നു.
ഇപ്പോഴിതാ കോണ്‍ഗ്രസില്‍ ശശി തരൂര്‍. എവിടെ ചെന്നാലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനാകാന്‍ കഴിയുന്നു എന്ന കാര്യമാണ് ശശി തരൂരിന്‍റെ പ്രത്യേകത. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിച്ച തരൂര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടു പരാജയപ്പെട്ടു. പക്ഷെ, കൈയില്‍ കിട്ടിയ 12 ശതമാനം വോട്ട് തരൂരിനു കൈമുതലായി.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തരൂര്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറുകയായിരുന്നു
ലോക്സഭയിലായാലും വാര്‍ത്താ സമ്മേളനങ്ങളിലായാലും ഗംഭീരമായി സംസാരിക്കാന്‍ ശേഷിയുള്ള ശശി തരൂരിനെപ്പോലെയുള്ളവരാണ് കോണ്‍ഗ്രസിന്‍റെ മുന്‍ നിരയില്‍ വേണ്ടതെന്ന് നേതൃത്വത്തിനു ബോദ്ധ്യപ്പെട്ടു.
കേരളത്തില്‍ സ്ഥിതി കുറേകൂടി ഗൗരവമേറിയതായിരുന്നു. പ്രവര്‍ത്തക സമിതിയിലേയ്ക്കെടുത്തില്ലെങ്കില്‍ തരൂര്‍ മറ്റേതെങ്കിലും പാര്‍ട്ടിയോടു ചേരുമോ എന്ന ആശങ്കയും വളര്‍ന്നു. അതു ലോക്സഭയിലുിം നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ബാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടി. കോണ്‍ഗ്രസ് നിര്‍ണായകമായ നിരീക്ഷണങ്ങളെ നേരിടുമ്പോള്‍ ശശി തരൂര്‍ മുന്നില്‍ത്തന്നെയുണാകണമെന്നു നേതൃത്വം വിലയിരുത്തുകയായിരുന്നു.
അങ്ങനെ ശശി തരൂര്‍ മുമ്പിലെത്തി. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു മത്സരിക്കാനിറങ്ങിയ ശശി തരൂര്‍ യഥാര്‍ഥത്തില്‍ സ്വന്തം പ്രസക്തി തെളിയിക്കുകയായിരുന്നു. നേതൃത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസില്‍ അവഗണിക്കാനാകാത്ത ശക്തിയായി വളര്‍ന്നിരിക്കുന്നു ശശി തരൂര്‍. കേരളത്തിലായാലും ദേശീയ രാഷ്ട്രീയത്തിലായാലും.