റിയാദ്- ഇന്ന് സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് സൗദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിവിധ ഗൾഫ് രാജ്യങ്ങളിലും ഇൗദുൽ ഫിത്വ്ർ ഞായറാഴ്ചയായിരിക്കും. ഇതോടെ കേരളത്തിലും ഗൾഫ് നാടുകളിലും ഒരേ ദിവസം തന്നെയാവും പെരുന്നാൾ. വെള്ളിയാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്നാണ് റമദാൻ 30 പൂർത്തീകരിച്ച് ഞായറാഴ്ച പെരുന്നാൾ കൊണ്ടാടാൻ തീരുമാനിച്ചതെന്ന് ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ അറിയിപ്പില്‍ പറയുന്നു.
കേരളത്തില്‍ വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് വലിയ ഖാദി ജമലുല്ലൈലി തങ്ങൾ, ചെറിയ ഖാദി ഇമ്പിച്ചി അഹമ്മദ് ഹാജി, സംയുക്ത മഹല്ല് ഖാദി കാന്തപുരം അബൂബക്കർ മുസല്യാർ, തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈൽ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി എന്നിവരാണ് പെരുന്നാൾ പ്രഖ്യാപിച്ചത്.
കോവിഡ് നിയന്ത്രണമുള്ളതിനാൽ ഈദ് ഗാഹിൽ പെരുന്നാൾ നമസ്‌ക്കാരം ഉണ്ടാകില്ലെന്നും എല്ലാവരും വീടുകളിൽ നമസ്‌ക്കാരം നിർവഹിക്കുമെന്നും ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ഭാരവാഹികൾ വ്യക്തമാക്കി. സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെ നിര്‍വഹിക്കണം.