എല്‍ സാല്‍വദോര്‍, , സെൻട്രൽ അമേരിക്കയിലെ ഒരു കുഞ്ഞുരാജ്യമാണ്. ലോകത്ത് വിവിധയിനം പക്ഷികളും ,ചിത്രശലഭങ്ങളും അപൂർവ്വയിനം മരങ്ങളും ചെടികളും ഉള്ള പ്രകൃതി രമണീയമായ രാജ്യം.
പറഞ്ഞിട്ടെന്തുകാര്യം ? ചെറുപ്പക്കാർ ഭൂരിപക്ഷവും പല ഗ്യാംഗുകളായി ഗുണ്ടാപ്രവർത്തനവും കൊള്ളയും കൊലപാതകവും നടത്തുന്ന നാടുകൂടിയാണ് 64 ലക്ഷത്തിലധികം ജനസഖ്യയുള്ള എൽ സാൽവഡോർ. സ്ഥലവിസ്തൃതിയനുസരിച്ച് ജനസംഖ്യ അവിടെ വളരെ കൂടുതലാണ്.
യുവാക്കളെ ഗ്യാംഗുകളിൽ നിന്ന് മോചിതരാക്കാൻ ബോധവൽക്കരണം ,പാരിതോഷികങ്ങൾ ഒക്കെ സർക്കാർ പലതവണ പ്രഖ്യാപിച്ചിട്ടും ഒരു രക്ഷയുമില്ല. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന നാടുകൂടിയാണ് ഇത്.
ജനസംഖ്യയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾ 84 % വരും. ഒരു മതത്തിലും വിശ്വസിക്കാത്തവർ 15 % ത്തിൽ അധികമാണ്.
ഗ്യാംഗുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും രൂക്ഷമാകാറുണ്ട്. പതിറ്റാണ്ടുകളായുള്ള കുടിപ്പക അവരിപ്പോഴും തുടരുന്നു. ഇന്നും ജനസംഖ്യയുടെ 30 % ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.
ഇവിടുത്തെ ജയിലുകളിലെ കപ്പാസിറ്റി 18,051 ആണ്. എന്നാൽ 38000 ത്തിലധികം കുറ്റവാളികളെയാണ് ഇപ്പോൾ ജയിലുകളിൽ പാർപ്പിക്കാൻ നിർബന്ധിതമായിരിക്കുന്നത്. രാജ്യത്ത് കുറ്റകൃത്യങ്ങൾ വർദ്ധി ച്ചതോടെ ജയിലിൽ നിയമങ്ങളും സർക്കാർ ശക്തമാക്കിയിരിക്കുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിവിധ ഗ്യാംഗുകൾ തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ 22 പേരാണ് ഒറ്റദിവസം കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പ്രസിഡണ്ട് നായിബ് ബുക്കെലെ, രാജ്യത്തെ എല്ലാ ജയിലുകളിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി. കുറ്റവാളികൾക്ക് കടുത്ത നിയന്ത്രണങ്ങളും പ്രത്യേക ചിട്ടകളുമാണ് ലോക്ക് ഡൗൺ കാലത്ത് വിധിക്കപ്പെട്ടിരിക്കുന്നത്.
ജയിൽ ലോക്ക് ഡൗൺ കാല ഈ ചിത്രങ്ങൾ സർക്കാർതന്നെയാണ് മനപ്പൂർവ്വം പുറത്തുവിട്ടിരിക്കുന്നത്. കാരണം കുറ്റവാളികളുടെ മനസ്സിൽ ഭീതി ജനിപ്പിക്കാനും അതുവഴി അവർ മാനസാന്തരം പൂണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നുമാണ് കണക്കുകൂട്ടൽ.