ന്യൂഡൽഹി: പ്രധാനമന്ത്രിയാകും മുന്‍പ് നരേന്ദ്രമോഡി നല്കിയ വാക്ദാനം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി . രാജ്യത്തെ ഓരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരേയുള്ള കേസ്.
അഭിഭാഷകൻ എച്ച്.കെ. സിംഗാണ് ജാർഖണ്ഡ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി, വാദം കേൾക്കുന്നത് മാർച്ച് രണ്ടിലേക്കു മാറ്റി.
രാജ്യത്തെ ഓരോ വ്യക്തിയുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കാമെന്നു ബിജെപി 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതാണെന്നും അതു ലംഘിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നുമാണ് ഹർജിക്കാരന്റെ വാദം. അതിനാൽ ഐപിസി 415, 420 എന്നി വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 123 (ബി) വകുപ്പുകളും പ്രകാരം കേസെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ അത് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇതേ രീതിയിലാണ് 15 ലക്ഷത്തിന്റെ വാഗ്ദാനം 2014ലും ബിജെപി അവതരിപ്പിച്ചിരുന്നതിനാൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി കണക്കാക്കണമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ പറയുന്നു.