Advertisment

എൻകൗണ്ടറുകൾ ഏറ്റുമുട്ടലുകളോ?.കൊലപാതകങ്ങളോ?

author-image
സത്യം ഡെസ്ക്
Updated On
New Update

ഡിക്സൺ ഡിസിൽവ

Advertisment

കേരളത്തിൽ അധികമാരും പറഞ്ഞുകേട്ടിട്ടുള്ള വാക്കല്ല എൻകൗണ്ടർ എന്നത്. സിനിമയിലൊക്കെ മാത്രമാണ് പോലീസിന്റെ എൻകൗണ്ടറുകൾ കണ്ടുശീലം.അതിലാകട്ടെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടുമെന്ന് നായകൻ ഉറപ്പിക്കുന്ന തീവ്രവാദിയെ/കൊള്ളക്കാരനെ പോലീസ് ഹീറോ വെടിവെച്ചുകൊല്ലുമ്പോഴുള്ള ആരാധകരുടെ കൈയ്യടിക്കുവേണ്ടി നിർമ്മിക്കപ്പെട്ടവയാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലും എൻകൗണ്ടർ, വ്യാജഏറ്റുമുട്ടൽ എന്ന പ്രയോഗങ്ങൾ കേട്ടുപരിചിതമായി.

ഇവിടെയും മാവോയിസ്റ്റ് വേട്ടകളുടെ രൂപത്തിൽ എൻകൗണ്ടറുകൾ നടക്കുന്നു, പ്രതികളായവർ കൊല്ലപെടുന്നു, കുറച്ചുനാളുകൾ ചർച്ചകളാൽ ചാനലുകളിലും, പത്രത്താളുകളിലും വിഷയം കത്തിനിൽക്കുന്നു, പിന്നീട് മറ്റൊരുവിഷയത്തിന് വഴിമാറികൊടുത്ത് എൻകൗണ്ടർ വിഷയം അവസാനിക്കുന്നു. ഇതൊക്കെയാണ് പതിവ്.

എന്നാൽ നമ്മുടെ രാജ്യത്തെ സ്ഥിതിയിൽ എൻകൗണ്ടറുകൾ പരിചിതമായ വാക്കാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശേഖരിച്ച കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന എൻകൗണ്ടർ കേസുകളിൽ പാതിയും വ്യാജമാണ്.

കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ വാങ്ങി കൊടുക്കുക എന്നതാണ് പോലീസിന്റെ പണി. എന്നാല്‍ മിക്കയിടങ്ങളിലും ഇതല്ലനടക്കാറ്. കൊടുംകുറ്റവാളികളെ വേട്ടയാടി വധിക്കുന്ന പോലീസും ,ഏറ്റുമുട്ടലുകളിൽ കൊന്നുകളയുന്ന പോലീസും നമ്മുടെ രാജ്യത്ത് ഉണ്ട്. കണക്കുകളിൽ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍ പ്രദേശ് ആണെന്നതാണ് സത്യം. യുപിയിൽ യോഗി ആദിത്യനാഥ് അധികാര കസേരയിലേറിയതിന് ശേഷം മാത്രം എഴുപത്തി ഏഴു പേരാണ് ഏറ്റുമുട്ടലെന്ന പേരിൽ കൊലചെയ്യപ്പെട്ടിട്ടുള്ളത്. അധികാരത്തിലേറിയതിനു ശേഷം 3400 എൻകൗണ്ടറുകൾ നടന്നിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് തന്നെ വെളിപ്പിടുത്തുന്നു.

എതിനാണ് എൻകൗണ്ടർ?

എൻകൗണ്ടർ കൊലപാതകം , വ്യാജഏറ്റുമുട്ടൽ

ഇവയൊക്കെ നമ്മുടെ രാജ്യത്തെ ദൃശ്യമാധ്യമങ്ങളിലും.,പത്രവാർത്തകളിലും പലവട്ടം കോളം നിറച്ചിട്ടുള്ള വിഷങ്ങളാണ്. പലപ്പോഴും വ്യാജ ഏറ്റുമുട്ടൽ എന്നതോ കൊലപാതകം എന്നതോ റിപ്പോർട്ട് ചെയ്യപ്പടില്ല. പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുറ്റവാളികൾ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. അല്ലെങ്കിൽ, തെളിവെടുപ്പിനിടെ പൊലീസിന്റെ ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച കുറ്റവാളികളെ പൊലീസ് ആത്മരക്ഷാർത്ഥം വെടിവെച്ചുവീഴ്ത്തി. പത്രങ്ങളിലെ തലക്കെട്ടുകൾ ഇത്തരത്തിലായിരിക്കും.പൊലീസിന്റെ ഭാഷ്യവും അങ്ങനെതന്നെ, അവർ നൽകുന്ന വിവരണങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്. അതാകട്ടെ ഏത് എൻകൗണ്ടർ കഴിയുമ്പോഴും ഏകദേശം ഒരുപോലിരിക്കും എന്നുമാത്രം.വ്യാജ ഏറ്റുമുട്ടലുകൾ മൂലമുള്ള കൊലപാതകങ്ങളുടെ നിഗൂഢത എന്തെന്നാൽ നിയമത്തിന്റെ പിടിയിൽ നിന്ന് എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളെ രക്ഷിച്ചു നിർത്തുന്നു എന്നതാണ്.

എന്താണ് ഒരു വ്യാജ ഏറ്റുമുട്ടൽ കൊല ?

പോലീസ് അഥവ സ്‌പെഷ്യലിസ്റ്റ് എൻകൗണ്ടർ വിഭാഗം പിടികൂടിയ, ഒന്നോ അതിലധികമോ പ്രതികളെ പൊലീസ് അവർ തന്നെ തിരക്കഥയൊരുക്കിയ രക്ഷപെടൽ നാടകത്തിലൂടെ വെടിവെച്ചു കൊന്നുകളയുന്നു. ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യങ്ങളുടെ വിശ്വാസ്യതയ്ക്കായി പ്രതികളുടെ കയ്യിൽ തോക്കുകൾ പിടിപ്പിച്ച് അതിൽ നിന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിർക്കുന്നു. പോലീസുമായി ഏറ്റുമുട്ടൽ നടന്നു എന്നതിന് തെളിവായി ആ ഉണ്ടകൾ പിന്നീട് കണ്ടെടുക്കുന്നു. ചില പൊലീസുകാർക്ക് പരിക്ക് ഏൽപ്പിച്ച് വ്യാജഏറ്റുമുട്ടലിന് വിശ്വാസ്യത ഉണ്ടാക്കുന്നു. കൊലചെയ്യപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾക്കരികിൽ നിന്ന് ആയുധങ്ങൾ പിന്നീട് പൊലീസ് കണ്ടെടുത്ത് എൻകൗണ്ടർ എന്നതാക്കുന്നു. പല കേസുകളിലും തങ്ങളുടെ കസ്റ്റഡിയിൽ നിന്ന് പ്രതികൾ ഓടിരക്ഷപ്പെട്ടു എന്നും, അവരെ തേടിപ്പിടിക്കുമ്പോഴുണ്ടായ ഏറ്റുമുട്ടലിനൊടുവിൽഅവർ കൊല്ലപ്പെട്ടു എന്നും വരുത്തുന്നു.

ഹൈദരാബാദ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതികളുടെ കൈകളിൽ തോക്കുകൾ

ഉള്ള ഫോട്ടോകളാണ് രാജ്യത്തെ മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടത്.

യുവ ഡോക്ട്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.

എൻകൗണ്ടറിലൂടെ പ്രതികളായ നാലു ചെറുപ്പക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നുവിചാരണ നടത്തി, കൂടുതൽ പ്രതികളുണ്ടായിരുന്നോ, അല്ല മറ്റാർക്കെങ്കിലും വേണ്ടിയായിരുന്നോ എന്നൊന്നും തെളിയിക്കുന്നതിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താതെ പോലീസ് നിയമം കൈയ്യിലെടുക്കുകയായിരുന്നു. ഉത്തരവിട്ട ഉദ്യോഗസ്ഥൻ എൻകൗണ്ടറുകളുടെ തമ്പുരാനായി അറിയപ്പെടുന്ന ആളും.

യുവഡോക്ട്ടറെ കാണുന്നില്ലായെന്നും, എന്തോ അപകടം പിണഞ്ഞിട്ടുണ്ടെന്നുമുള്ള പരാതിയുമായി കൊലചെയ്യപെട്ട യുവതിയുടെ സഹോദരിയും, കൂട്ടുകാരനും കൂടി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയതാണ്. ഓരോ സ്റ്റേഷനിൽ നിന്നും തങ്ങളുടെ പരിധിയിലല്ലായെന്നു പറഞ്ഞു സ്റ്റേഷനുകളിൽ നിന്നും മറ്റു സ്റ്റേഷനുകളിലേക്ക് ആ പരാതിക്കാരായ കുട്ടികളെ ഓടിക്കുകയായിരുന്നു പോലീസ്. ഒരുപക്ഷെ പരാതിയുമായി ചെന്ന ആദ്യ പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ പെട്ടെന്നുള്ള നടപടിയുണ്ടായിരുന്നെങ്കിൽ ജീവൻ രക്ഷിച്ചെടുക്കാവുന്ന സാഹചര്യവും ഉണ്ടായിരുന്നതായി അനുമാനിക്കാം. അവസാനം പരാതി സ്വീകരിച്ചു നടപടികളിലേക്ക് വന്നപ്പോൾ വിലപ്പെട്ട ഒരു ജീവൻ വളരെ മൃഗീയമായി കൊലചെയ്യപ്പെട്ടു.

വാർത്തയറിഞ്ഞ രാജ്യമാകെ പ്രതിഷേധം ആഞ്ഞടിക്കുന്നു.വളരെ പെട്ടെന്നുതന്നെ പ്രതികളെ പിടിക്കുന്നു.. രണ്ടാം നാൾ പ്രതികൾ എൻകൗണ്ടറിൽ കൊല്ലപ്പെടുന്നു. ബലാത്സംഗം ചെയ്യപ്പെട്ട്, മൃഗീയമായി കൊലചെയ്യപ്പെട്ട ഒരു യുവ ഡോക്ട്ടറെ കുറിച്ചുള്ള വാർത്തകൾ അവിടെ കഴിയുന്നു.

പിന്നീട് നിയമത്തിന് വിട്ടുകൊടുക്കാതെ ക്രൂരന്മാരായ പ്രതികളെ നിഗ്രഹിച്ച അഭിനവ അവതാര പുരുഷന്മാരായി ഈ പൊലീസുകാർ. നാട്ടുകാർ കൈയ്യടിക്കുന്നു, പുഷ്പ്പവൃഷ്ടി നടത്തുന്നു, മധുരപലഹാരം വിതരണം ചെയ്യുന്നു. രാമറാവുവിന്റെ സിനിമപോലെയായി കാര്യങ്ങൾ.

നിയമം കൃത്യമായും, വേഗതയിലും നടക്കാതിരിക്കുന്ന മുൻ അനുഭവങ്ങൾക്കു മുന്നിൽ ജീവിക്കുന്ന സാധാരണക്കാർക്ക്, തെറ്റു ചെയ്ത കുറ്റവാളികൾക്ക് ഉടനടി ശിക്ഷയെന്നതിനെ ആനന്ദത്തോടെ വരവേൽക്കാം. എന്നാൽ, രാജ്യത്തെ നിയമങ്ങളോ?

പിന്നെന്തിനാണ് കോടതി?

ലോകത്തെ ഏററവും വലിയ ജനാധിപത്യ രാജ്യത്ത് കോടതിക്കും നിയമങ്ങൾക്കും പ്രസക്തിയില്ലാണ്ടായാൽ?

ജങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, വൈകിയാണ് നീതി ലഭിക്കുന്നതെങ്കിൽ ആ സംവിധാനത്തെ നേരെയാക്കുവാനുള്ള പ്രക്രീയയല്ലേ ഉണ്ടാവേണ്ടത്? ഹൈദരാബാദിൽ പോലീസ് നിയമം കൈയ്യിലെടുത്തപ്പോൾ, അല്ലെങ്കിൽ പൊലീസ്‌ നിയമത്തിന് പ്രതികളെ വിട്ടുകൊടുക്കാതെ കുറ്ററക്കാരായവരെ കൊന്നുതള്ളിയപ്പോൾ എംപി മാരും, ചില വലിയ നേതാക്കളും അടക്കം കൈയ്യടിക്കുന്നു. ഇവരെ തെരഞ്ഞെടുത്ത്‌ വിടുന്ന ജനങ്ങൾക്ക് നീതി വേഗത്തിലും, ന്യായത്തിലും ലഭ്യമാക്കുവാനുള്ള നിയമ നിർമ്മാണത്തിന് ഉത്തരവാദിത്തപ്പെട്ടവർ ജനങ്ങൾക്കൊപ്പം നിന്ന്‌ ഈ കാട്ടു നീതിക്ക് കൈയ്യടിക്കുന്നു.

പ്രാചീന യുഗങ്ങളിൽ കേട്ടു പരിചയമുള്ള

ശിക്ഷാരീതികൾ പ്രയോഗിക്കപ്പെടുന്നു. പൊലീസ് നീതി നിർവ്വഹണത്തിൽ വരുത്തിയ വീഴ്ചകൾ ആരും ചർച്ചചെയ്തു കണ്ടില്ല. പ്രതികളായി പിടിച്ചവരെ പെട്ടെന്ന് വെടിവെച്ചുകൊന്നു നാട്ടുകാരുടെ കൈയ്യടി വാങ്ങിയവർ , പരാതിയുമായി വന്ന കൊലചെയ്യപ്പെട്ട ഡോക്റ്ററുടെ വീട്ടുകാരുടെ പരാതി സ്വീകരിക്കുന്നതിൽ കാട്ടിയ അലംഭാവത്തെ കുറിച്ച് മിണ്ടുന്നില്ല, ചർച്ചയുമില്ല, അന്വേഷണവുമില്ല. കുറ്റക്കാരെന്ന് പോലീസ് പറഞ്ഞവരെ അവർ തന്നെ വെടിവെച്ചുകൊന്നു ആ കെയ്‌സ് ഫയൽ ക്ളോസ് ചെയ്തു. ആർക്കും പരാതിയില്ല.

പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് കൊലപാതകങ്ങള്‍ സംഭവിക്കുന്നതെന്നും, എന്‍കൗണ്ടറിന്റെ ഇടയിലും ആത്മരക്ഷാര്‍ത്ഥവുമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് പോലീസിന്റെ ന്യായീകരണം. ഈ സംഭവങ്ങളില്‍ യുഎന്‍ ആശങ്കാകുലരാണ്, കൊല്ലപ്പെടുന്നതിന് മുമ്പ് ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുന്നുണ്ട്. മൃതദേഹങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ പാടുകളും കാണാമെന്ന് യുഎന്‍ വിദഗ്ദര്‍ പറയുന്നു.

കേരള പോലീസും എൻകൗണ്ടറുകളിലൂടെ പ്രതികളെ കൊല്ലുന്ന കാഴ്ചകൾക്ക് ഈ കഴിഞ്ഞ നാലുവർഷ കാലയളവ് സാക്ഷ്യം വഹിച്ചു. അട്ടപാടിയിലും, നിലമ്പൂരും മാവോയിസ്റ്റ് വേട്ടകളുടെ മറവിൽ എൻകൗണ്ടറുകൾ നടന്നു.

കേരളത്തിൽ ഇതിനുമുന്നേ നാം കേട്ടിട്ടുള്ളത് നക്സൽ വർഗീസിനെതിരെയുള്ള എൻകൗണ്ടർ ആണ്.

അന്നത്തെ ഐ ജി ലക്ഷ്മണൻ,

രാമചന്ദ്രൻ നായർ എന്ന പോലീസുകാരനെ ഭീഷണി പെടുത്തി നക്സൽ വർഗീസിനെ നേരെ കാഞ്ചി വലിപ്പിച്ചതാണ്. പിറ്റേദിവസത്തെ പത്രങ്ങളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നക്സൽ വർഗീസ് കൊല്ലപ്പെട്ടു എന്നായിരുന്നു വാർത്ത. വർഗീസിന്റെ നെഞ്ചുതകർത്തു വെടിയുണ്ട കടന്നുപോകുമ്പോഴും അക്ഷോഭ്യനായി ചിരിക്കുകയായിരുന്നു സഖാവ് വർഗീസ് എന്ന് പിന്നീട് രാമചന്ദ്രൻ നായർ തന്നെ കുമ്പസാരം നടത്തിയിട്ടുള്ളതാണ്.രാമചന്ദ്രൻ നായരുടെ തുറന്നു പറച്ചിലും, പൊട്ടികരച്ചിലും കഴിഞ്ഞും കേരളം പുതിയ വാർത്തകൾക്ക് പുറകെ പോയികൊണ്ടേയിരുന്നു..

എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന ഈ നാളുകളിലാണ് ഒന്നിലധികം എൻകൗണ്ടറുകൾ അടുത്തടുത്ത് മലയാളികൾ കാണുന്നത്.ഏറ്റുമുട്ടലിൽ രക്ഷപെടുവാൻശ്രമിച്ച മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് വെടിവെച്ചിട്ടു.. അങ്ങനെയാണ് നമ്മളെ അറിയിക്കുന്നത്.

എന്താണ് തണ്ടർബോൾട്ട്?

തണ്ടര്‍ബോള്‍ട്ട് ഒരു കേന്ദ്ര സേനയോ?

ഈ വിഷയത്തില്‍ മലയാളികളുടെയിടയിൽ സംശങ്ങൾ നിലനിൽക്കുന്നുണ്ട്.

ഭീകരവാദ വിരുദ്ധ സേന അല്ലെങ്കിൽ മാവോയിസ്റ്റ് വിരുദ്ധ സേന എന്നീ വിശേഷണമാകാം തണ്ടര്‍ബോള്‍ട്ട്‌സ് എന്ന കേരള പോലീസ് സേനയെ കേന്ദ്ര സേനയായി തെറ്റുധരിക്കുവാനുള്ള ഒരു കാരണം. മാവോയിസ്റ്റ്,അല്ലെങ്കില്‍ തീവ്രവാദ ഭീഷണി എന്ന വിഷയം ഒരു സംസ്ഥാനവിഷയമായല്ലല്ലോ കൈകാര്യം ചെയ്യുന്നത്. നമ്മുടെ അജ്ഞതയെ മുതലെടുത്ത് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് രൂപീകരിക്കപ്പെട്ട അര്‍ദ്ധസൈനിക വിഭാഗമാണ് തണ്ടർബോൾട്ട് എന്നുവരെ പ്രചരിപ്പിക്കുന്നവരുണ്ട്.

തണ്ടര്‍ബോള്‍ട്ട് തികച്ചും കേരള സംസ്ഥാനസര്‍ക്കാരിന്റകീഴിൽ വരുന്ന ഒരു സായുധ സേനയാണ്. കേരളാ പോലീസിനു കീഴിലുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (IRB) യൂണിറ്റില്‍ രണ്ട് വിങ്ങ്‌ ആണുള്ളത്. ഒന്ന് സിവില്‍ വിങ്ങും. മറ്റൊന്ന് കമാന്റോവിങ്ങും. ഇതില്‍ കമാന്റോ വിങ്ങ്‌ ആണ് “തണ്ടര്‍ബോള്‍ട്ട്” എന്ന പേരിലറിയപ്പെടുന്നത്.

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികളെ തണ്ടര്‍ ബോള്‍ട്ട് സേന വ്യാജഏറ്റുമുട്ടലിലൂടെ കൊന്ന് തള്ളിയത് കേരളത്തിന്റെ ജനാധിപത്യ മനസാക്ഷിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലും ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. അതിൽ ഒരാൾ സുഖമില്ലാതെ കിടപ്പിലായിരുന്നു എന്നും പറയുന്നു.

കേരളത്തിലെ ഇപ്പോഴത്തെ ഭരണകക്ഷിയിലെ രണ്ടാം ശക്തിയായ സിപിഐ സർക്കാർ നിലപാടുകളെ വിമർശിച്ചുകൊണ്ട് വലിയ പ്രതിഷേധങ്ങൾ നടത്തുകയുണ്ടായി.ഇടതുപക്ഷങ്ങൾ ഭരണത്തിരിക്കുമ്പോൾ ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ നടക്കുന്നു എന്നതിന് ഭരണ കക്ഷിയിലെ പ്രധാന പാർട്ടിയായ സിപിഐ യുടെ പ്രസ്താവനകൾ തന്നെ ധാരാളം.

ഇപ്പോൾ എൻകൗണ്ടറുകൾ ശീലമാക്കിയ യോഗിആദിത്യനാഥിന്റെനാട്ടിൽ വീണ്ടും ഒരു കൂട്ടം

വ്യാജഏറ്റുമുട്ടലും, പോലീസ് വെടിയേറ്റുള്ള മരണങ്ങളും.വികാസ് ദുബെ എന്ന ഗുണ്ടാ തലവനും അയാളുടെ കൂട്ടാളികളും പൊലീസുമായുള്ള ഏറ്റുട്ടലിൽ കൊല്ലപ്പെടുന്നു.

വികാസ് ദുബെയെ പിടികൂടുന്നതിനു മുമ്പ് അയാളുടെ കൂട്ടാളികളെ പോലീസ് പിടികൂടുന്നു. പിന്നീട് കേൾക്കുന്നത് പ്രതികൾ പോലീസിൽ നിന്നും ചാടിപോകുവാൻ ശ്രമിക്കുകയും, ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും പ്രതികൾ പോലീസ് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്യുന്നു. ശേഷം സാക്ഷാൽ വികാസ് ദുബെയെ തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നു.

അതും വലിയ സെക്യുരിറ്റികളുള്ള ഒരു ക്ഷേത്രത്തിൽ വെച്ച്. അവിടെ നിന്നുമുള്ള ഇൻഫോർമേഷന്റെ അടിസ്ഥാനത്തിൽ വികാസ് ദുബെയെന്ന കൊടും ഭീകകരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് രക്ഷപെടുവാൻ ശ്രമിക്കുമ്പോൾ പോലീസിന്റെ വെടികൊണ്ട് മരണമടയുന്നു. തെളിവുകൾ പോലീസ് നിരത്തുന്നുണ്ട്.

ഒന്നിനും സി സി ടി വി യുടെ സഹായം ലഭിക്കില്ല. കൃത്യം സമയത്തു സിസി ടിവി ഉള്ളയിടങ്ങളിൽ അത് വർക്ക് ചെയ്യുന്നുണ്ടാവില്ല, അല്ലെങ്കിൽ സിസി ടിവി തന്നെ ഉണ്ടാവില്ല. പോലീസ് പറയുന്നു, നമ്മൾ വിശ്വസിക്കുന്നു.

ആരാണ് വികാസ് ദുബെ.

ബ്രാഹ്മണരെ എല്ലാവരും അവഗണിക്കുന്നു,,അവർക്ക് വേണ്ടി ശബ്‌ദിക്കുവാൻ ആളില്ല എന്ന തോന്നലിൽ നിന്നുമാണ് യുപിയിൽ വികാസ് ദുബെ എന്ന ബ്രാഹ്മണ ഗ്യാങ്ങ് ലീഡർ ജനിക്കുന്നത്. അവർക്ക് വേണ്ടി പ്രതിരോധമൊരുക്കുന്ന സേനയാണ് തന്റേതെന്നാണയാൾ അവകാശപ്പെട്ടിരുന്നത്. ബീഹാറിലെ സവർണരുടെ രൺബീർ സേന പോലെ യുപിയിലെ വികാസ് ദുബെയുടെ ഗ്യാങ്ങും സവർണ്ണ ഗുണ്ടാ ഗ്യാങ്ങുകൾ ആയിരുന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സവർണ്ണരെ വല്ലാതെ പ്രോകോപിപ്പിച്ച നാളുകളിൽ വികാസ് ദുബെ അവർക്ക് പണ്ഡിറ്റ് ആയി.

പിന്നീട് നാം കേൾക്കുന്നത് പിടികിട്ടാത്ത ഗുണ്ടാത്തലവാൻ, കൊടും ക്രൂരൻ..അങ്ങനെ.

ഒരു ക്ഷേത്രത്തിൽ വെച്ച് അയാളെ അറസ്റ്റ് ചെയ്യുകയും,, പിന്നീട് യാത്രാമദ്ധ്യേ പൊലീസിന് നേരെ അയാൾ ആക്രമണം അഴിച്ചുവിട്ടു രക്ഷപെടുവാൻ ശ്രമിക്കുമ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന കഥ കേൾക്കുവാനൊക്കെയൊരു സുഖമുണ്ട്. കൊടും കുറ്റവാളികൾ പോലീസിനെ ആക്രമിച്ചു രക്ഷപെടുവാൻ ശ്രമിക്കുന്ന സമയങ്ങളിൽ അവരെ അണിയിച്ചിട്ടുള്ള കൈവിലങ്ങുകൾ താനേ അപ്രത്യക്ഷമാകുന്ന മാജിക്കുകളാണ് മിക്ക എൻകൗണ്ടറുകൾ നടക്കുമ്പോഴും കാണുന്നത്. ഒരു കുറ്റവാളിയും ഒരു കുന്ന് പോലീസുകാരുടെ കാവലും, രക്ഷപ്പെടൽ കഥകളും തമ്മിലങ്ങ് ചേർന്നുപോകാറില്ല എന്നതാണ് യാഥാർഥ്യം.

വികാസ് ദുബെ എന്ന കൊടും ഭീകരൻ ചെയ്‌തതിൽ നിന്നൊക്കെ പോലീസ് മോചനം കൊടുത്തു, മരണത്തിലൂടെ... അയാൾ എന്തിന് ഇതൊക്കെ ചെയ്തെന്നോ, ആർക്കൊക്കെ വേണ്ടി ചെയ്തെന്നോ എന്നതിനെ കുറിച്ചോ ആരുമിനി ആശങ്കപ്പെടേണ്ടതില്ല.ആ കെയ്‌സ് ഫയൽ യോഗിആദിത്യനാഥ്‌ ക്ലോസ് ചെയ്തു.

കൊടും കുറ്റവാളികൾ എന്നും, ഭീകരർ, തീവ്രവാദികൾ അതുമല്ലായെങ്കിൽ മാവോയിസ്റ്റുകൾ എന്നും പോലീസും, ഭരണകൂടങ്ങളും പറയുന്ന പ്രതികളെ പിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു,

വിസ്തരിച്ച്, മറ്റു പ്രതികൾ, താൽപര്യങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുകൊണ്ടു വരുകയും മാതൃകകാപരമായും ശിക്ഷിക്കുകയും വേണ്ടേ?

രാജ്യത്തെ നിലനിൽക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ ചെയ്ത് കടുത്ത ശിക്ഷ വാങ്ങികൊടുക്കുകയല്ലേ പോലീസ് ചെയ്യേണ്ടത്?

അതിന് പകരം നിയമം കൈയ്യിലെടുക്കുന്നപോലീസ് മേധാവികളെ മഹത്വവൽക്കരിക്കുന്നോ? രാജ്യത്തെ നിയമസംഹിതകൾ പൊലീസ് തന്നെ തള്ളികളഞ്ഞാൽ?

നമ്മൾ ഭയക്കേണ്ടി വരും..

നാളെ രാജ്യത്തെ ഏത് അവകാശ പോരാട്ടങ്ങളെയും ചോരയിൽ മുക്കിക്കൊല്ലുവാനുള്ള റിഹേഴ്‌സൽ ആകുമോ ഇപ്പോൾ നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതക പരമ്പരകൾ?

encounter
Advertisment