ഏകദിനത്തിന്റെ ആവേശത്തിലേക്കു നീണ്ട ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 3 വിക്കറ്റിന്റെ ഉജ്വലജയം. 277 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 5–ാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്ത വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ (75) – ക്രിസ് വോക്സ് (പുറത്താകാതെ 84) സഖ്യമാണ് ഒരു ദിവസം ബാക്കിനിൽക്കെ വിജയത്തിലെത്തിച്ചത്. സ്കോർ: പാക്കിസ്ഥാൻ 326, 169. ഇംഗ്ലണ്ട് 219, 7ന് 277. വോക്സാണ് മാൻ ഓഫ് ദ് മാച്ച്. ജയത്തോടെ 3 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1–0നു മുന്നിലെത്തി. 2–ാം ടെസ്റ്റ് സതാംപ്ടനിൽ 13നു തുടങ്ങും.
/sathyam/media/post_attachments/gwwgKamr7c3M3JLZCoBI.jpg)
ഏകദിന ശൈലിയിൽ ബാറ്റ് ചെയ്തതാണു ടെസ്റ്റിന്റെ 4–ാം ദിനം ബട്‍ലറും വോക്സും പാക്കിസ്ഥാനെ തകർത്തത്. ബട്‌ലർ 101 പന്തിൽ 7 ഫോറും ഒരു സിക്സും സഹിതം 75 റൺസെടുത്തപ്പോൾ വോക്സ് 120 പന്തിൽ 10 ഫോറിന്റെ അകമ്പടിയോടെയാണ് 84 റൺസ് നേടിയത്. പാക്കിസ്ഥാനായി ലെഗ് സ്പിന്നർ യാസിർ ഷാ 4 വിക്കറ്റെടുത്തെങ്കിലും മറ്റാരും പിന്തുണയ്ക്കാനുണ്ടായില്ല.
രണ്ടര ദിവസം കയ്യിൽകൊണ്ടു നടന്ന കളി പാക്കിസ്ഥാൻ ഒന്നരദിവസംകൊണ്ടാണ് ഇംഗ്ലണ്ടിന്റെ കാൽച്ചുവട്ടിൽ വച്ചുകൊടുത്തത്. 277 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോ റൂട്ടും (42) ഡോം സിബ്‍ലിയും (36) മികവു കാട്ടിയെങ്കിലും അധികം പിടിച്ചുനിൽക്കാനായില്ല. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ഒലീ പോപ്പ് (9) ഷഹീൻ അഫ്രീദിയുടെ ഷോർട്‌ബോളിൽ വീണു.
ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായ ബെൻ സ്റ്റോക്സിന് ഇന്നലെ 9 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 5ന് 117 എന്ന നിലയിൽ പരാജയം മുന്നിൽക്കണ്ടെങ്കിലും ബട്‌ലർ – വോക്സ് കൂട്ടുകെട്ട് ആതിഥേയരെ ജയത്തിലെത്തിച്ചു.