വെംബ്ലി: ഡെന്‍മാര്‍ക്കിനെതിരായ യൂറോ കപ്പ് സെമി ഫൈനലിനിടെയുണ്ടായ വിവാദ സംഭവങ്ങളുടെ പേരില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് 30,000 യൂറോ പിഴചുമത്തി യുവേഫ. ഡെന്‍മാര്‍ക്കിനെതിരായ സെമിഫൈനലില്‍ നിര്‍ണായക പെനാല്‍റ്റി കിക്കിന്റെ സമയത്ത് ഡാനിഷ് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കലിന്റെ മുഖത്ത് കാണികളില്‍ നിന്നൊരാള്‍ ലേസര്‍ രശ്മികള്‍ പതിപ്പിച്ചിരുന്നു.
ലൈറ്റ് അടിച്ച സംഭവത്തിന് പുറമെ മത്സരത്തിന് മുമ്പ് ഡെൻമാർക്ക് ദേശീയ ഗാനം ആലപിക്കുന്നതിനിടെ കാണികൾ കൂവിയ സംഭവവും കൂടി ചേർത്താണ് യുവേഫ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് 30000 പൗണ്ട് പിഴ വിധിച്ചത്. സെമി പോരാട്ടത്തിൽ നിശ്ചിത സമയത്ത് 1-1- സമനിലയായ മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്ക് ഹാരി കെയ്ൻ എടുക്കാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഷ്മൈക്കലിന്റെ മുഖത്തേക്ക് കാണികളിൽ നിന്ന് പച്ച ലേസർ ലൈറ്റ് അടിച്ച വിവാദ സംഭവം നടന്നത്.
താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇംഗ്ലിഷ് ആരാധകരിലാരോ ഒപ്പിച്ച പണിയാണിതെന്ന് വ്യക്തം. മത്സരത്തില്‍ അധിക സമയത്ത് നേടിയ ഗോളില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലില്‍ കടന്നിരുന്നു.
ലൈറ്റ് അടിച്ച സംഭവത്തിന് പുറമെ വെംബ്ലി സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങും മുമ്പ് ഡെന്‍മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിക്കുപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതിനെക്കുറിച്ചും യുവേഫ അന്വേഷിച്ചിരുന്നു. ജർമനിക്കെതിരായ പോരാട്ടത്തിന് മുമ്പ് ജർമൻ ദേശീയ ഗാനം ആലപിക്കുമ്പോഴും കാണികൾ കൂവിയിരുന്നു. ഇതും യുവേഫ കണക്കിലെടുത്തു.
സ്റ്റേഡിയത്തിനകത്ത് ആരാധകര്‍ കരിമരുന്നു പ്രയോഗം നടത്തിയതിലും യുവേഫ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായതിനു പിന്നാലെയാണ് ടീമിന് പിഴ ചുമത്തിയത്. എതിരാളികളുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കാണികള്‍ കൂവരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ വക്താവ് നേരത്തെ പ്രതികരിച്ചിരുന്നു. എതിരാളികളെ ബഹുമാനിക്കാനും പിന്തുണക്കാനുമാണ് കാണികള്‍ ശ്രമിക്കേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.