കൊച്ചി : ‘ഭിന്നശേഷിക്കാരനായ മകൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരിലേക്കു തുരുതുരാ വിളികൾ, മെസേജുകൾ.. എല്ലാം അശ്ലീലം നിറഞ്ഞവ. അവർക്ക് റേറ്റ് അറിയണം. മകന്റെ നമ്പരാന്ന് ഒരുത്തനോട് എത്ര പറഞ്ഞിട്ടും വിളി നിർത്തുന്നില്ല. എന്നാൽ അവനൊരു പണി കൊടുക്കാമെന്നു കരുതിയാണ് 25,000 രൂപയാണ് റേറ്റ്, പൈസയിട്ടിട്ട് നീ വിളിക്ക് എന്നു പറഞ്ഞത്. ഇല്ലെങ്കിൽ നിന്റെ വീട്ടിൽ കയറിപ്പണിയുമെന്നു മനപ്പൂർവം തന്നെ പറഞ്ഞതാണ്. പക്ഷേ അത് ഇങ്ങനെ ഒരു പണിയായി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
അപ്പുറത്ത് അതിലും വലിയ തിരക്കഥയൊരുങ്ങുന്നത് മനസ്സിലാക്കാനായില്ല എന്നതാണ് സത്യം’ – ഒൻപതു മാസം മുമ്പ് സെക്സ്റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നു പറഞ്ഞു പുറത്തു വന്ന വാർത്തയുടെ ഒരു ഭാഗം മാത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതും. എന്തായിരുന്നു സത്യമെന്ന് പറയാൻ ശ്രമിക്കുകയാണ് വൈപ്പിൻ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ ക്രിസ്റ്റി എവേർട്ട്.
‘ഗർഭിണിയായിരിക്കെ ഒരു വർഷം മുമ്പ് അദ്ദേഹവുമായി പിരിയേണ്ടി വന്നു. ഭർത്താവുമായി പിരിയുമ്പോൾ 14 വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകനാണ് കൂടെയുണ്ടായിരുന്നത്. ഇപ്പോൾ കൂടെ ഒരു മകൾ കൂടിയുണ്ട്. വീട്ടുകാരെയെല്ലാം വെറുപ്പിച്ചു പോന്നതിനാൽ ഒറ്റയ്ക്കായിപ്പോയി. ജീവിതത്തിൽ ഒറ്റയ്ക്കാകുന്ന യുവതികളെ സഹായിക്കാൻ ആളുകളുടെ ബഹളമാണ്. ഭർത്താവിന്റെ സുഹൃത്തുക്കൾ മുതൽ പഴയ കൂട്ടുകാർ പോലും കാണുന്നത് മറ്റൊരു കണ്ണുകൊണ്ട്. അത്തരത്തിൽ വന്ന ഒരുത്തനെ പിണക്കിയതിന്റെ ഫലമാണ് പിന്നെ സംഭവിച്ചതെല്ലാം.’
വർഷങ്ങളായി ഉപയോഗിക്കുന്ന ഫെയ്സ്ബുക് അക്കൗണ്ടാണെന്ന് ക്രിസ്റ്റി പറയുന്നു. കൂടെ ഭർത്താവുള്ളപ്പോൾ എന്തു പേടിക്കാൻ. ഇഷ്ടം പോലെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളെന്നു പറയുന്ന പലരും ഇതെല്ലാം സൂക്ഷിച്ചു വച്ചിരുന്നെന്ന് അറിയുന്നത് വളരെ വൈകിയാണെന്നു മാത്രം.
ഒരുത്തനുമായി പിണങ്ങേണ്ടി വന്ന് അധിക ദിവസങ്ങൾ കഴിഞ്ഞില്ല, മകൻ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണിലേക്കു വിളികൾ വന്നു തുടങ്ങി. ആദ്യം അവനെയാണു വഴക്കു പറഞ്ഞത്; കണ്ട കൂട്ടുകാർക്കൊക്കെ നമ്പർ കൊടുത്തിട്ടല്ലേ എന്നു ചോദിച്ച്. അവനാണെങ്കിൽ സ്മാർട്ഫോൺ ഇല്ലാതെ പറ്റില്ല.
ഒന്നുകിൽ വാട്സാപ്പിൽ മെസേജ് അയയ്ക്കണം, അല്ലെങ്കിൽ വിഡിയോ കോളിൽ വരണം. സംസാരിക്കാൻ സാധിക്കാത്തതുകൊണ്ട് അവനോട് അങ്ങനെയാണ് കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്