കോഴിക്കോട് : ജോളിയെന്ന സ്ത്രീയും അവര്‍ നടത്തിയ മരണ പരമ്പരയുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ കേരളത്തിലെ ചര്‍ച്ചാ വിഷയം. ഇത്തരത്തില്‍ നീചമായ ഒരു കുറ്റകൃത്യത്തിലേക്ക് നയിച്ച ഘടകങ്ങള്‍, അതിന്റെ ലക്ഷ്യങ്ങള്‍- എന്നിവയ്ക്കെല്ലാം ഒപ്പം തന്നെ അവരുടെ ഉള്ളിലെ മനോരോഗിയേയും കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് മനോരോഗ വിദഗ്ദ്ധര്‍.
രണ്ട് തരത്തിലുള്ള ചര്‍ച്ചകളാണ് ജോളിയെക്കുറിച്ച് മനശാസ്ത്ര വിദഗ്ധര്‍ക്കിടയില്‍ തന്നെ നടക്കുന്നത്. വലിയൊരു വിഭാഗം വിദഗ്ധരും ഇവര്‍ക്ക് ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളതായാണ് വിലയിരുത്തുന്നത്. അതേസമയം ഇവരൊരു സൈക്കോപാത്ത് ആണെന്ന വിലയിരുത്തലും നടക്കുന്നുണ്ട്.
റിമാന്‍ഡിലായി ജയിലില്‍ എത്തിയത് മുതല്‍ ജോളി കാര്യമായി ആരോടും സംസാരിച്ചിട്ടില്ല. വാര്‍ഡന്മാരോട് സ്വന്തം ആവശ്യങ്ങള്‍ പോലും ചോദിക്കാന്‍ ഇവര്‍ മടി കാണിക്കുന്ന സാഹചര്യമുണ്ടായി. സാധാരണഗതിയില്‍ തന്റെ കുറ്റം പിടിക്കപ്പെട്ടുവെന്ന അവസ്ഥയെ അഭിമുഖീകരിക്കുന്ന ഒരാളില്‍ കാണുന്ന പ്രശ്നങ്ങളായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാമായിരുന്നു.
തുടക്കം മുതല്‍ തന്നെ ജോളിയെന്ന സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളില്‍ കേരളത്തിലെ പ്രമുഖ മനശാസ്ത്ര വിദഗ്ധരൊക്കെ തന്നെ വലിയ അളവില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഈ വാദങ്ങളെയെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഓരോ ദിവസവും ജോളിയെക്കുറിച്ച് പുറത്തുവരുന്നത്. ഏറ്റവും അടുപ്പമുള്ളവരെ, സ്വന്തം കുടുംബാംഗങ്ങളെ, പിഞ്ചുകുഞ്ഞിനെയെല്ലാം മനസാക്ഷിയില്ലാതെ നീചമായി വക വരുത്താനും, അതിന് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ജീവിച്ചുപോകാനും ഇവര്‍ക്ക് സാധിക്കണമെങ്കില്‍ കൃത്യമായ മാനസിക തകരാര്‍ ഇവര്‍ക്കുണ്ടെന്നാണ് വിദഗ്ധര്‍ വാദിക്കുന്നത്.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ആള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് എന്‍ഐടി അധ്യാപികയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനേയും നാട്ടുകാരേയും കുടുംബക്കാരേയുമെല്ലാം ഒരുപോലെ പറ്റിക്കുക, അധ്യാപികയാണെന്ന് കാണിക്കാന്‍ അത്തരം സംഭാഷണങ്ങള്‍ ഫോണിലൂടെ നടത്തുക, രാവിലെ വീട്ടില്‍ നിന്ന് കോളേജിലേക്കെന്ന ഭാവത്തില്‍ ഇറങ്ങിപ്പോവുക, പിന്നീട് ജോലി കഴിഞ്ഞ് വരുന്നത് പോലെ തിരിച്ച് വീട്ടില്‍ വന്നുകയറുക, ഒരു വീണ്ടുവിചാരം പോലുമില്ലതെ സ്വന്തം അടുപ്പക്കാരെ ഓരോരുത്തരെയായി വകവരുത്തുക, സ്വന്തം കൈ കൊണ്ട് കൊലപ്പെടുത്തിയവള്‍ക്ക് കണ്ണീരോടെ അന്ത്യചുംബനം നല്‍കുക, ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ ഏറ്റവും ‘നോര്‍മല്‍’ ആയി ആളുകളോട് ബന്ധപ്പെടുക- ഇങ്ങനെ ജോളിയെ ചുറ്റിപ്പറ്റി പുറത്തുവന്ന വിവരങ്ങളെല്ലാം അവരിലെ ശക്തമായ ‘പേഴ്സണാലിറ്റി ഡിസോര്‍ഡറി’നെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
പല പല വ്യക്തിത്വമായി ഒരു സത്രീ. അതിവിദഗ്ധമായി അവരിലെ മനോരോഗി ചുറ്റുമുള്ള മനുഷ്യരെയെല്ലാം പറ്റിച്ചു. പിടിക്കപ്പെടുന്ന ദിവസം അവര്‍ കൂടെക്കൂടെ ‘ടെന്‍ഷനടിക്കുന്നു’ വെന്ന് പറഞ്ഞിരുന്നതായി ഭര്‍ത്താവ് ഷാജു പിന്നീട് പറഞ്ഞിരുന്നു.