ദില്ലി: കേന്ദ്ര സർക്കാരും കർഷക സംഘടനകളും നടത്തുന്ന പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം. കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്നും നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ചതായി കർഷകർക്ക് എന്തെങ്കിലും ഉപാധികളുണ്ടെങ്കിൽ അറിയിക്കാൻ സംഘടനകളോട് കേന്ദ്രം ആവശ്യപ്പെട്ടു. താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ട് വരണം എന്ന ആവശ്യം കർഷക സംഘടനകൾ ഇന്നത്തെ യോഗത്തിൽ ഉന്നയിച്ചു.
നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. സമരം നിര്‍ത്തിയാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിര്‍ത്തി വയ്ക്കാം എന്ന കേന്ദ്ര സർക്കാരിന്‍റെ തീരുമാനം സ്വീകാര്യമല്ല എന്ന് ഇന്നലെ ചേർന്ന കർഷക സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.