മുംബൈ : അജിത് പവാറാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തന്നെ സമീപിച്ചതെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 54 എൻസിപി എംഎൽഎമാരുടെയും പിന്തുണ പവാർ ഉറപ്പു നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു,
ബിജെപിക്കൊപ്പം പോകണമെന്ന് അദ്ദേഹത്തോട് ചില എംഎൽഎമാർ പറഞ്ഞതായി അജിത് പവാർ എന്നോടു പറഞ്ഞു. എൻസിപി മേധാവി ശരദ് പവാറുമായി താൻ ഇത് ചർച്ച ചെയ്തെന്നും എൻസിപിക്ക് കോൺഗ്രസിനൊപ്പം പോകാൻ താൽപര്യമില്ലെന്നും അറിയിച്ചു.
ശിവസേന ഉൾപ്പെടുന്ന ത്രികക്ഷി സർക്കാരിന് പ്രവർത്തിക്കാൻ കഴിയില്ല. ഒരു സുസ്ഥിര സർക്കാറിനായി എൻസിപി ബിജെപിക്കൊപ്പം നിൽക്കാൻ തയാറാണെന്നും പവാർ പറഞ്ഞിരുന്നു. തിരശ്ശീലയ്ക്കു പിന്നിലെ രാഷ്ട്രീയ നാടകത്തെക്കുറിച്ചുള്ള കഥകൾ വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് നൽകിയ ക്ലീൻ ചിറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.