യു ട്യൂബ് വിഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കയ്യേറ്റം ചെയ്തതില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. സംഭവം നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് പറഞ്ഞ ഫെഫ്ക ഭാഗ്യലക്ഷ്മിക്കുമെതിരെ ജാമ്യമില്ലാവകുപ്പില്‍ കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു.
വിഷയം അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്ന് അറിയിച്ച ഫെഫ്ക സൈബര്‍ ലോകത്തടക്കം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും പ്രതിരൂപവുമാണ് ഭാഗ്യലക്ഷ്മിയെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെഫ്കയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സൈബർ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതിൽ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്.
ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്.
തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്‌സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാർഢ്യം.
അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും.