തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പിന് ഇനിയും ഒരു മാസത്തോളം സമയം ഉണ്ടെങ്കിലും ആരാധകർ ഇപ്പോഴെ ആവേശത്തിലാണ്. ഇഷ്ടപ്പെട്ട ടീമിനും താരങ്ങൾക്കും വേണ്ടി സമൂഹമാധ്യമങ്ങളിലും പോസ്റ്റുകളും ഫാൻ ഫൈറ്റുകളും നിറയുകയാണ്.
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പോസ്റ്റാണ് മലയാളികൾക്കിടയിൽ വൈറൽ. ബ്രസീലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ‘ഇത്തവണ ബ്രസീൽ പിടിക്കും’ എന്നു ശിവൻകുട്ടി ഇട്ട പോസ്റ്റാണ് തരംഗമായത്.
പോസ്റ്റിന് കീഴിൽ ഫുട്ബോൾ പ്രേമികളായ ഒട്ടുമിക്ക ഇടതുപക്ഷ നേതാക്കളും എംഎൽഎമാരും കമന്റുമായി എത്തി. ചിലർ മന്ത്രിയുടെ പ്രവചനം ശരിവച്ചപ്പോൾ, മറ്റു ചിലർ എതിർത്തു. ഇതുവരെ ഇരുപത്തിയേഴായിരത്തിലധികം റിയാക്‌ഷനകളും പതിനായിരത്തോളം കമന്റുകളുമാണ് പോസ്റ്റിന് വന്നത്.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻമന്ത്രി എം.എം.മണി, എംഎൽഎമാരായി ലിന്റോ ജോസഫ്, എം.വിജിൻ, കെ.വി.സുമേഷ്, വി.കെ.പ്രശാന്ത്, എം.നൗഷാദ്, പി.മ്മിക്കുട്ടി തുടങ്ങിയവരാണ് കമന്റ് ബോക്സിൽ ശിവൻകുട്ടിയുടെ പ്രധാന ‘എതിരാളികൾ’. ഇവരുടെ എല്ലാം പിന്തുണ അർജന്റീനയ്ക്കാണ്.
‘‘കോപ അമേരിക്ക കീഴടക്കി ഫൈനലിസ്മയും നേടി. ഇനി ഖത്തറില്‍ ലോകകപ്പിലും മുത്തമിടും. വാമോസ് അര്‍ജന്റീന’’– എന്നാണ് ഇ.പി.ജയരാജന്റെ കമന്റ്. ‘‘ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല സഖാവേ.’’ എന്നാണ് ഇപിക്ക് മന്ത്രി നൽകിയ മറുപടി.
‘‘ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ. സെമിവരെ എങ്കിലും എത്തണേ.’’– മണിയാശാന്റെ കമന്റ് ഇങ്ങനെ. ‘‘നമുക്ക് കാണാം ആശാനെ.’’ എന്നു മന്ത്രിയുടെ മറുപടി.