ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ തീപിടിച്ച പശുത്തൊഴുത്തിനുള്ളിൽ കുടുങ്ങിയ പശുക്കളെയും പശുക്കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ 72 കാരനായ കർഷകൻ പൊള്ളലേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി രൂപൈദിയ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
ഇത്വാരി ലാൽ ആര്യ എന്ന കർഷകൻ ഉറങ്ങുന്ന സമയത്താണ് തൊഴുത്തിന് തീപിടിച്ചെന്ന് അറിഞ്ഞത്. പശുത്തൊഴുത്തിൽ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആര്യ പശുവിനെ രക്ഷിക്കാനായി അകത്തേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് വിപിൻ മിശ്ര പറഞ്ഞു.
രണ്ട് പശുക്കളും നിരവധി പശുക്കുട്ടികളും തൊഴുത്തിൽ ഉണ്ടായിരുന്നു. ആര്യ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം അദ്ദേഹത്തിന്റെയും കന്നുകാലികളുടെയും മേൽ വീഴുകയായിരുന്നു.
മരിച്ച കർഷകന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നൽകുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജയ്‌ചന്ദ്ര പാണ്ഡെ പറഞ്ഞു.