'വന്ദേ ഭാരത്' ദൗത്യം: ആദ്യ ദിനം നാട്ടിലെത്തിയത് 363 പ്രവാസികള്‍; എട്ടു പേരെ ഐസോലേഷനിലേക്ക് മാറ്റി; ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളില്‍ നിരീക്ഷിക്കും

New Update

publive-image

കൊച്ചി/കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ 363 പ്രവാസികള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് യാത്രയായി. വന്ദേഭാരത് ദൗത്യത്തിന്റെ ആദ്യ ദിനത്തില്‍ നെടുമ്പാശേരിയില്‍ 10.08ന് വിമാനമിറങ്ങിയപ്പോള്‍ കരിപ്പൂരില്‍ 10.32ന് വിമാനമെത്തി.

Advertisment

അബുദാബി- കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരില്‍ നാല് കുട്ടികളും 49 ഗര്‍ഭിണികളും. ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ 177 യാത്രക്കാരും അഞ്ച് കുട്ടികളുമുണ്ടായിരുന്നു.

നെടുമ്പാശേരിയിലെത്തിയ അഞ്ച് പേരെയും കരിപ്പൂരിലെത്തിയ മൂന്ന് പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. കൊച്ചിയില്‍ രോഗലക്ഷണം കാണിച്ച മൂന്ന് പേരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് സൂചന. രോഗലക്ഷണം പ്രകടമാക്കിയവരുടെ കാര്യത്തില്‍ വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും 75വയസിന് മുകളിലുള്ളവര്‍ക്കും വീടുകളിലാണ് നിരീക്ഷണം. 68 ഗര്‍ഭിണികളാണ് ഇരുവിമാനത്താവളങ്ങളിലുമായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. കൊച്ചിയില്‍ 30 പേരുടെയും കരിപ്പൂരില്‍ 20 പേരുടെയും ബാച്ചുകളാക്കി തിരിച്ചായിരുന്നു ക്രമീകരണങ്ങള്‍.

ലഗേജുകളെല്ലാം അണുവിമുക്തമാക്കിയിരുന്നു. 12 മണിയോടെ നെടുമ്പാശേരിയിലും 12.15 ഓടെ കരിപ്പൂരിലും ആദ്യസംഘം യാത്രക്കാര്‍ പുറത്തിറങ്ങി.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ പ്രവാസികളും യാത്രയാകാന്‍ ഒരു മണിക്കൂറിലധികം സമയമെടുത്തു.

കെഎസ്ആര്‍ടിസി ബസുകള്‍, ടാക്‌സി കാറുകള്‍, ആംബുലന്‍സുകള്‍ എന്നിവ വിമാനത്താവളത്തിന് പുറത്ത് സജ്ജമാക്കിയിരുന്നു. സാമൂഹിക അകലം പാലിച്ച് 20 പേര്‍ക്ക് മാത്രമാണ് ഒരു ബസില്‍ യാത്ര ചെയ്യാന്‍ അനുമതി. കൊവിഡ് കെയര്‍ കേന്ദ്രം വരെ പൊലീസ് ഇവരെ അനുഗമിക്കും.

കൊച്ചിയിലെത്തിയവരില്‍ എറണാകുളം ജില്ലക്കാരെ കളമശേരി എസ്.സി.എം.എസ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റി. എട്ടു കെഎസ്ആര്‍ടിസി ബസുകളിലായി തൃശൂര്‍, മലപ്പുറം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്കും യാത്രക്കാരെ എത്തിച്ചു. ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടായിരുന്ന തൃശൂരിലേക്ക് മൂന്ന് ബസുകള്‍ സര്‍വീസ് നടത്തി.

Advertisment