വീണ്ടും പ്രവാഹം...... മുസ്ലിം ലോകം പുണ്യ മക്കയിലേയ്ക്ക് ഒഴുകിത്തുടങ്ങി; ആദ്യമെത്തിയത് പാകിസ്ഥാനിൽ നിന്നുള്ളവർ; കൊറോണ മൂലം ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കണം; ആദ്യ വിദേശ ഉംറ സംഘത്തിന് ഹൃദയം തൊട്ട വരവേൽപ്പ്

New Update

ജിദ്ദ: പുണ്യ മക്കയും അവിടുത്തെ വിശുദ്ധ കഅബാ മന്ദിരവും ലക്ഷ്യമാക്കി മുസ്ലിം ലോകം വീണ്ടും പ്രവഹിച്ചു തുടങ്ങി. കൊറോണ വരുത്തി തീർത്ത എട്ട് മാസം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് ഞായറാഴ്ച (റബീഉൽ അവ്വൽ പതിനഞ്ചു, നവംബർ ഒന്ന്) മുതൽ ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നുമുള്ള വിശ്വാസികൾക്കായി പുണ്യ ഹറമുകളുടെ കവാടങ്ങൾ സൗദി അറേബ്യ തുറന്ന് കൊടുത്തു. എന്നാൽ, കൊറോണാ ബാധ വലിയ തോതിൽ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തീർത്ഥാടന അനുമതിയ്ക്കായി ഇനിയും കാത്തിരിക്കണം. ഇന്ത്യ ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്.

Advertisment

publive-image

കൊറോണാ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ നിർത്തിവെച്ച മക്കയിലെ ഉംറ തീർത്ഥാടനവും മദീനയിലെ സിയാറത്തും പടിപടിയായി പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിലാണ് വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ പുനരാഗമനം.

publive-image

ആദ്യ സംഘം പാകിസ്ഥാനിൽ നിന്ന് വൈകീട്ട് ജിദ്ദാ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ എത്തി. മുപ്പത്തിയെട്ട് തീർത്ഥാടകരടങ്ങുന്നതായി രുന്നു  ആദ്യസംഘം. ഇവരെ എതിരേൽക്കാൻ സൗദി ഹജ്ജ് - ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദൻ, സഹമന്ത്രി ഡോ. അബ്ദുൽഫത്താഹ്‌ മാഷാത്ത്, ജിദ്ദാ വിമാനത്താവള മേധാവി ഇസ്വാം ഫുആദ് നൂർ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

publive-image

ഇന്തോനേഷ്യയിൽ നിന്നായിരുന്നു ആദ്യ ദിവസത്തെ രണ്ടാമത്തെ വിമാനം. 224 തീർത്ഥാടകർ ഉൾപ്പെടുന്നതായിരുന്നു രണ്ടാം സംഘം. ഇവരുൾപ്പെടെ ആദ്യ ദിവസം പതിനായിരം തീർത്ഥാടകരാണ് വിദേശങ്ങളിൽ നിന്ന് സൗദിയിൽ പ്രവേശിച്ചത്. ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഇസ്വാം സഖഫി ആദ്യസംഘത്തെ യാത്രയയക്കാൻ ജക്കാർത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

publive-image

അതിനിടെ, വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ കൂടി സ്വീകരിച്ചു  തുടങ്ങുന്ന പശ്ചാത്തലത്തിൽ വരുന്നവരുടെയും ഇവിടെയുള്ളവരുടെയും ആരോഗ്യ പരിരക്ഷ ലാക്കാക്കി വമ്പിച്ച ക്രമീകരണങ്ങളും മുൻ കരുതലുകളുമാണ് സൗദി സർക്കാർ കൈകൊണ്ടിട്ടുള്ളത്. വിദേശ തീർത്ഥാടകർക്കും അവരെ സേവിക്കുന്ന സർവീസ് സ്ഥാപനങ്ങൾക്കും കണിശവും കർശനവുമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർ സൗദിയിൽ എത്തുന്നത് മുതൽ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നത് വരെ പാലിക്കേണ്ട പ്രോട്ടോകോൾ നടപടികളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ശരീര താപം പരിശോധിക്കുകയും പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെന്നു ഉറപ്പുവരുത്തുകയും ശേഷമാണ് തീർഥാടകരെ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വിട്ടത്. മാസ്ക് ധരിക്കുക, കൈകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക, നമസ്കാര വിരിപ്പുകൾ കൊണ്ടുവരുക, കുട്ടികളെ കൂടെ കൊണ്ടുവരാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും മുൻകരുതൽ നടപടികളും മുഴുവനാളുകളും പാലിക്കണമെന്നും ഇരുഹറം കാര്യാലയം ആവശ്യപ്പെട്ടു.

publive-image

കൊറോണാ ബാധയുണ്ടെന്ന് സംശയിക്കുന്നവർക്കായി പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സമൂഹ അകലം പാലിക്കാൻ കൗണ്ടറുകൾക്കടുത്തും ലഗേജുകൾ സ്വീകരിക്കുന്നിടത്തും സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തിരുന്നു. തീർഥാടകരെ മക്കയിലെത്തിക്കുന്നതിന്  പ്രത്യേക ബസുകളും ഒരുക്കിയിരിക്കുന്നു. തീർത്ഥാടകരുടെ നീക്കങ്ങളിലെല്ലാം സാധ്യമാകും വിധം അണുമുക്തി ഉറപ്പാക്കിയിട്ടുണ്ട്. ബസ്സുകളിൽ ശാരീരിക അകലം പാലിക്കാനായി പകുതി സീറ്റുകൾ മാത്രമാണ് യാത്രക്കാർക്കായി ഉപയോഗിച്ചത്.

പത്ത് ദിവസങ്ങളാണ് തീർത്ഥാടകർക്ക് സൗദിയിൽ കഴിയാൻ അനുവദിച്ചിട്ടുള്ള സമയം. പ്പുകൾ ആയിട്ട് മാത്രമേ ഉംറ വിസ നൽകുകയുള്ളൂ. തീർഥാടകെൻറ പ്രായം 18നും 50നും ഇടയിൽ ആകണം. സൗദി അംഗീകൃത ലാബിൽ നിന്ന് യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുക്കുന്ന പി സി ആർ പരിശോധന സർട്ടിഫികറ്റ്‌ നിര്ബന്ധമാണ്. മക്കയിൽ എത്തിയാൽ നിശ്ചിത ഹോട്ടലുകളി ലേയ്ക്കായിരിക്കും തീർത്ഥാടകർ പോവുക. അവിടെ മൂന്നു ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. ഭക്ഷണം ഉള്‍പ്പെടെ മൂന്നു ദിവസത്തെ ഐസൊലേഷന്‍ അടക്കമുള്ള താമസം, എയര്‍പോര്‍ട്ടുകളില്‍ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം, സമഗ്ര ഇന്‍ഷുറന്‍സ്, താമസസ്ഥലത്തു നിന്ന് ഹറമിലേക്കും മീഖാത്തിലേക്കുമുള്ള ഗതാഗത സൗകര്യം, ഗൈഡുകൾ ഉൾപ്പെടയുള്ള സേവനങ്ങൾ, തുടങ്ങിയവ അടങ്ങുന്നതാണ് ഉംറ ഏജൻസികളുടെ പാക്കേജ്.

publive-image

മൂന്നാം ഘട്ടത്തിൽ ദിവസേന ഇരുപതിനായിരം പേർക്ക് ഉംറ നിർവഹിക്കാനുള്ള സൗകര്യം ഏർപ്പടുത്തും. നിസ്കാരത്തിനായി മറ്റൊരു അറുപതിനായിരം പേർക്ക് കൂടി ഹറമിൽ പ്രവേശിക്കാം. അതുപോലെ, മദീനയിൽ റൗളാ ശരീഫ് സന്ദർശിക്കാനുള്ള അനുമതി 19,500 പേർക്ക് എന്നാക്കി വർധിപ്പിക്കുകയും ചെയ്യും.

ആസൂത്രിതമായ ആരോഗ്യ പ്രോട്ടോകോളുകൾ വ്യവസ്ഥാപിതവും ശക്തവുമായി നടപ്പാക്കിയതിനാൽ കഴിഞ്ഞ ഹജ്ജ് വേളയിലും ഉംറ, സിയാറത്ത് പുനരാരംഭിച്ച ആദ്യ രണ്ടു ഘട്ടങ്ങളിലും തീർഥാടകർക്കിടയിൽ നിന്ന് കൊറോണ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്ന് മാത്രമല്ല, ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ പ്രശംസ സൗദി ഭരണകൂടത്തിന് ലഭിക്കുകയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി സൗദി അറേബ്യ ആസൂത്രണം ചെയ്ത ഉംറാ, സിയാറത്ത് പുനഃസ്ഥാപനത്തിലെ ഒടുവിലത്തെ ഘട്ടം ആരംഭിക്കുക ആഗോള തലത്തിൽ മഹാമാരിയുടെ ബാധ ഒഴിഞ്ഞതായുള്ള പ്രഖ്യാപനത്തോടെ ആയിരിക്കും.

3 Attachments

Advertisment