/sathyam/media/post_attachments/wYgvKAmNcqnoCAvevQVe.jpg)
പാലാ:പാലാ നഗരസഭാ 13-ാം വാർഡ് കൗൺസിലർ സന്ധ്യ വിനുകുമാറിന് ഈ കൊവിഡ് കാലത്ത് നാട്ടിൽ കാരുണ്യത്തിൻ്റെ മുഖമാണ്.
വാർഡിലെ പാവപ്പെട്ട മുഴുവൻ കുടുംബങ്ങളിലും മരുന്നും ഭക്ഷണവുമുൾപ്പെടെ എത്തിച്ച് ജനകീയയായ ഈ കൗൺസിലർ ഇന്നലെ നടത്തിയത് തികച്ചും വിലമതിക്കാവുന്ന കാരുണ്യം.
പാവപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പല വ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് സന്ധ്യ നൽകി.
കോവിഡ് ദുരിതം പെയ്തിറങ്ങുമ്പോൾ തന്റെ വാർഡിലെ വോട്ടർമാരോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട് ആശ്വാസമെത്തിക്കുക എന്ന ദൗത്യം മാത്രമാണ് മുന്നിലുള്ളതെന്ന് അദ്ധ്യാപിക കൂടിയായ സന്ധ്യ വിനുകുമാർ പറയുന്നു.
ലോക്ക് ഡൗൺ മൂലം ജോലിക്ക് പോകാനാവാതെ ബുദ്ധിമുട്ടിയ മുഴുവൻ കുടുംബങ്ങളിലും ഇന്നലെ ഒറ്റ ദിവസം കൊണ്ട് സന്ധ്യയും ഭർത്താവ് വിനു കുമാറും ചേർന്ന് ഭക്ഷ്യവസ്തുകിറ്റുകളെത്തിച്ചു. എഴുപതോളം ഭക്ഷ്യക്കിറ്റുകൾ.
സാധാരണ കിറ്റ് പോലെ ആയിരുന്നില്ല ഈ കിറ്റുകൾ. പഞ്ചസാര, തേയില, കാപ്പി പൊടി, വെളിച്ചെണ്ണ, മുളക് പൊടി, മല്ലിപ്പൊടി, റവ, പുട്ട് പൊടി, ആട്ട, ഉഴുന്ന്, വൻപയർ, ചെറുപയർ, കടല, സവോള, ഉരുളക്കിഴങ്ങ് മുതൽ സോപ്പു വരെ ഇരുപതിനത്തോളം വസ്തുക്കളായിരുന്നൂ ഓരോ കിറ്റിലും.
ഇതിനൊന്നും ആരിൽ നിന്നും നയാ പൈസാ പിരിവെടുത്തില്ല. തൊള്ളായിരത്തോളം രൂപാ വില വരുന്ന ഓരോ കിറ്റിനും മുടക്കിയത് തൻ്റേയും ഭർത്താവ് വിനു കുമാറിൻ്റെയും കൈക്കാശു മാത്രമാണെന്ന് അഭിമാനത്തോടെ ഈ കൗൺസിലർ പറയുന്നു.
കിറ്റുകൾക്കും ഇത് വീടുകളിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള അനുബന്ധ ചിലവുകൾക്കുമായി അറുപതിനായിരത്തോളം രൂപ മുടക്കി. ഇത്തവണ ലോക് ഡൗൺ തുടങ്ങിയ ശേഷം വാർഡിലാകെയായി ഒന്നര ലക്ഷത്തോളം രൂപയുടെ സഹായമാണ് സന്ധ്യ വിനുകുമാർ എത്തിച്ചത്.
പാലാ നഗരസഭയിലെ മറ്റൊരു വാർഡിലും ഇത്രയേറെ സഹായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല; പ്രത്യേകിച്ച് ഒരു കൗൺസിലർ കൈക്കാശു മുടക്കിയുള്ള സഹായം.
സന്ധ്യയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ മുരിക്കുമ്പുഴ എൻ. എസ്. എസ്. കരയോഗം പ്രസിഡൻറ് അഡ്വ .പി. കെ ലാൽ പുളിക്കക്കണ്ടം കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
സി.പി. ഐ. പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവിഡ്, സി.പി. എം. പാലാ ഏരിയാ കമ്മിറ്റിയംഗം കെ. കെ ഗിരീഷ്, സി.പി. ഐ. പാലാ ലോക്കൽ സെക്രട്ടറി പ്രമോദ് നാരായണൻ, ഇടതുമുന്നണി നേതാക്കളായ അജിത് താഴത്തു പാണാട്ട്, എം.ജി. രാജു തുടങ്ങിയവരും പങ്കെടുത്തു.
കൗൺസിലർ സന്ധ്യ വിനുകുമാർ സ്വാഗതവും വിനുകുമാർ നന്ദിയും പറഞ്ഞു. വിതരണോദ്ഘാടനത്തിനു ശേഷം പാവപ്പെട്ട എല്ലാവരുടെയും വീടുകളിൽ കിറ്റുകൾ നേരിട്ട് എത്തിച്ചു കൊടുക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us