ഫാ. സ്റ്റാന്‍ സ്വാമി നീതി നിഷേധത്തിന്റെ ഇര: മന്ത്രി റോഷി അഗസ്റ്റിന്‍

New Update

publive-image

Advertisment

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന സ്റ്റാന്‍ സ്വാമിക്ക് നീതി നിഷേധിച്ച ഭരണകൂടം മാപ്പര്‍ഹിക്കുന്നില്ല. ഇന്ത്യന്‍ ജനതയുടെ മനഃസാക്ഷിക്ക് മുന്നില്‍ നീറുന്ന ചോദ്യചിഹ്നമാണ് സ്വാമിയുടെ മരണം.

84 വയസ്സുള്ള വൈദികനെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തപ്പോള്‍ കേരള സമൂഹം അതിനെ ചോദ്യം ചെയ്തു രംഗത്തു വന്നിരുന്നു. ജയിലില്‍ ആരോഗ്യസ്ഥിതി മോശമായപ്പോഴും പിന്നീട് കോവിഡ് ബാധിതനായി ജീവന് തന്നെ ഭീഷണിയായപ്പോഴും അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ട് കേരളം മുന്നിട്ടിറങ്ങി. എന്നിട്ടും മതിയായ ചികിത്സ പോലും നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഒമ്പതു മാസമായി ജയിലില്‍ തുടര്‍ന്നിരുന്ന അദ്ദേഹത്തിന്റെ മോചനം തേടിയുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. മാനുഷിക പരിഗണന പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു എന്നതാണ് സത്യം.

രാജ്യത്തെ ദുര്‍ബല വിഭാഗത്തിന് വേണ്ടി ജീവിതം ത്യജിച്ച ഫാ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Advertisment