സ്വർണ്ണവില നാൾക്കുനാൾ കുതിച്ചുയരുകയാണ്. മാർച്ചിൽ കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ആഗോളസാമ്പത്തിക വ്യതിയാനമാണ് ഈ പ്രത്യേക പ്രതിഭാസത്തിനുള്ള കാരണം.
കോവിഡ് വ്യാപനം മൂലം രാജ്യങ്ങൾ നേരിടുന്ന സാമ്പത്തികമാന്ദ്യവും മറ്റു നിക്ഷേപങ്ങളിലുള്ള അസുരക്ഷി തത്വവും ലാഭമില്ലായ്മയുമാണ് സ്വർണ്ണത്തിൽ പണം നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.
മറ്റൊന്ന് രാജ്യങ്ങൾ കോവിഡ് കാലത്തു പ്രഖ്യാപിച്ച പ്രത്യേക ആശ്വാസപാക്കേജുകൾ മൂലം വിലക്കയറ്റ മുണ്ടാകുമെന്ന കണക്കുകൂട്ടലുകളും അമേരിക്കൻ ഡോളറിന്റെ മൂല്യത്തകർച്ചയുമാണ്.
ലോകത്ത് സാമ്പത്തികമേഖലയിൽ നിലനിൽക്കുന്ന അസ്ഥിരതയും ഷെയർ,ബോണ്ടുകൾ എന്നിവയുടെ അനിശ്ചിതത്വവും ഒപ്പം സ്വർണ്ണത്തിന്റെ വിലയുടെ 90 % ത്തോളം എപ്പോൾ വേണമെങ്കിലും കുറഞ്ഞ പലിശയ്ക്ക് അനായാസമായി ലോൺ കിട്ടുമെന്ന കാരണവും സ്വർണ്ണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന വേറൊരു ഘടകമാണ്.
സ്വർണ്ണത്തിന്റെ വിലയിലെ ഈ അതിവേഗ കുതിപ്പ് തുടർന്നാൽ 2020 നവംബർ മാസത്തോടെ സ്വർണ്ണവില ഗ്രാമിന് (22 കാരറ്റ്) 6000 രൂപയും 2021 ജൂൺ മാസത്തോടെ 8000 രൂപയുമാകുമെന്നാണ് കരുതുന്നത്.