ചിറ്റിലപ്പള്ളി : അവിനാശിയിൽ മരിച്ച ചിറ്റിലപ്പിള്ളി സ്വദേശി ഹനീഷ് (25) മികച്ച നാടക പ്രവർത്തകനായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 3 തവണ ഒന്നാം സമ്മാനം നേടിയ ശ്രീരാമകൃഷ്ണാശ്രമം സ്കൂളിന്റെ നാടക സംഘത്തിലെ സജീവ സാന്നിധ്യം. രണ്ടു തവണ മികച്ച നടനുള്ള സമ്മാനം നേടിയ മിടുക്കൻ. അടാട്ട് പഞ്ചമി തിയറ്റേഴ്സിന്റെ ചിരിക്കുന്ന മുഖം.
ജോലി കിട്ടി ബെംഗളൂരിലെക്കു പോയതിനു ശേഷം ഹനീഷ് പലപ്പോഴും എത്തിയിരുന്നതു നാടക സംഘത്തിലേക്കു കൂടിയാണ്. രണ്ടാഴ്ച മുൻപു വന്നു തിരിച്ചുപോയ ഹനീഷ് ബുധനാഴ്ച വീണ്ടും നാട്ടിലേക്കു പുറപ്പെട്ടത് കൂട്ടുകാരന്റെ കല്യാണ നിശ്ചയത്തിൽ പങ്കെടുക്കാനാണ്.
സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് ആശ്വാസമായതു ഹനീഷിന്റെ ജോലിയാണ്. ജപ്പാൻ ആസ്ഥാനമായ ഫണൂക്ക് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡപ്യൂട്ടി എൻജിനീയറായിരുന്നു ഹനീഷ്. ജോലിയിലെ മിടുക്കു കണ്ടു കമ്പനി പല തവണ വിദേശത്തേക്കയച്ചു.
സാമ്പത്തികമായി കഷ്ടപ്പെട്ടിരുന്ന ഗ്രാമീണ നാടക സംഘത്തിനു പലപ്പോഴും അനീഷ് തന്റെ വിഹിതം മടികൂടാതെ നൽകി. ഇന്നലെ സന്ധ്യയ്ക്കു ചിറ്റിലപ്പള്ളിയിലെ വാടക വീട്ടിലേക്കു ഹനീഷിന്റെ മൃതദേഹം കൊണ്ടുവരുമ്പോൾ അടാട്ടെ സുഹൃദ് സംഘങ്ങളെക്കൊണ്ട് അവിടം നിറഞ്ഞിരുന്നു.
അവർ തന്നെയാണു മൃതദേഹം വീട്ടിലേക്കെടുത്തത്. 4 മാസം മുൻപാണു അടാട്ടുനിന്നു ചിറ്റിലപ്പള്ളിയിലേക്കു താമസം മാറ്റിയത്. കലായാത്രക്കിടയിൽ കണ്ടുമുട്ടിയ ഗായിക ശ്രീപാർവതിയെ 4 മാസം മുൻപാണ് ഹനീഷ് വിവാഹം ചെയ്തത്.