എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പ്രധാന വ്യത്യാസം അറിയാൻ ഒരു കാര്യം മാത്രം നോക്കിയാൽ മതി; 2 തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ ഇനി മത്സരിക്കണ്ട എന്നു യു.ഡി.എഫ് തീരുമാനിച്ചാൽ എത്ര നേതാക്കൾ യു.ഡി.എഫിൽ അപ്രസക്തരാകും? ഒന്നോർത്തു നോക്കൂ. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, വി.ഡി സതീശൻ, അങ്ങനെ നേതൃനിരയിൽ ഉള്ള ആരൊക്കെ മാറി നിൽക്കേണ്ടിവരും? എൽഡിഎഫ് ഇക്കാര്യത്തിലൊരു പ്രതീക്ഷ നൽകുന്നെന്ന് അഡ്വ.ഹരീഷ് വാസുദേവൻ

New Update

തിരുവനന്തപുരം: തുടർച്ചയായി രണ്ടു തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ മത്സരിക്കേണ്ടെന്ന് സി.പി.ഐ.എം തീരുമാനത്തെ പിന്തുണച്ച് അഡ്വ. ഹരീഷ് വാസുദേവൻ രം​ഗത്ത്.  രാഷ്ട്രീയമൂല്യത്തിന് കൊടുക്കുന്ന വില എന്ന് ആരംഭിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Advertisment

publive-image

ഫെയ്സ്ബുക്ക് കുറിപ്പ്

രാഷ്ട്രീയമൂല്യത്തിന് കൊടുക്കുന്ന വില

എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പ്രധാന വ്യത്യാസം അറിയാൻ ഒരു കാര്യം മാത്രം നോക്കിയാൽ മതി. 2 തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ ഇനി മത്സരിക്കണ്ട എന്നു യു.ഡി.എഫ് തീരുമാനിച്ചാൽ എത്ര നേതാക്കൾ യു.ഡി.എഫിൽ അപ്രസക്തരാകും? ഒന്നോർത്തു നോക്കൂ. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, വി.ഡി സതീശൻ, അങ്ങനെ നേതൃനിരയിൽ ഉള്ള ആരൊക്കെ മാറി നിൽക്കേണ്ടിവരും? !!!

സ്ഥാനാർഥിയെ മണ്ഡലത്തിൽ എല്ലാവർക്കും പരിചിതമാക്കുക എന്നത് തെരഞ്ഞെടുപ്പിൽ പ്രധാനമാണ്. എല്ലാവർക്കും പരിചയമുള്ള, വലിയ കുറ്റമില്ലാത്ത ആളുകൾ ആണെങ്കിൽ പകുതി ജയിച്ചു. അല്ലെങ്കിലോ? ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ പോലും മറ്റൊരാളെ പരീക്ഷിച്ചു വെറുതെ റിസ്‌ക്ക് എടുക്കുകയാണ്.

എന്നിട്ടും ജി.സുധാകരനെയും, ഡോ.തോമസ് ഐസക്കിനെയും, ഇ.പി ജയരാജനെയും വി.സുനിൽ കുമാറിനെയും, പ്രൊഫ.രവീന്ദ്രനാഥിനെയും ചന്ദ്രശേഖരനെയും ഒക്കെ മാറ്റി നിർത്താൻ തീരുമാനിക്കുന്നതിൽ ചെറുതല്ലാത്ത ധൈര്യമുണ്ട് എൽ.ഡി.എഫിന്.

അതായത്, ജയസാധ്യത കൂടിയ ആളെ മാറ്റി നിർത്തി റിസ്‌ക്ക് ഉള്ള ആളെ മത്സരിപ്പിക്കുക.
എന്തിന്?? മറ്റു മുന്നണികൾ കുറ്റപ്പെടുത്തിയോ? ജനം കുറ്റപ്പെടുത്തിയോ? 2 തവണയിൽ കൂടുതൽ ജയിച്ചവർക്ക് വീണും അവസരം നൽകിയാൽ പുതിയവർക്ക് എൽ.ഡി.എഫ് അവസരം നൽകുന്നില്ലെന്ന് എൽ.ഡി.എഫിൽ അമർഷം ഉണ്ടായോ?

ഇല്ല. തോമസ് ഐസക്കിനെയോ ജി സുധാകരനെയോ ഇ.പി ജയരാജനെയോ ഒക്കെ മാറ്റി എനിക്ക് സീറ്റ് വേണമെന്ന് എൽ.ഡി.എഫിൽ ഒരാളും പറയുമെന്ന് തോന്നുന്നില്ല. മാധ്യമങ്ങൾക്ക് പോലും അങ്ങനെ ഒരു പരാതി ഇല്ല.

പിന്നെ എന്തിന് ഈ റിസ്‌ക്ക്??

അതാണ് എൽ.ഡി.എഫിലെ രണ്ടു പ്രധാന പാർട്ടികളിലെ ഉൾപ്പാർട്ടി ചർച്ചാനിലവാരം.
അധികാരം ചില വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതിനു എതിരെ അവർ തന്നെ ഉണ്ടാക്കിയെടുത്ത മാനദണ്ഡം. ഈ നേതാക്കൾ പോയി പുതിയവർ വന്നു അവർക്കും അധികാരരാഷ്ട്രീയത്തിൽ അവസരം കിട്ടണം.

ഇരു മുന്നണികളും പുതിയവർക്ക് ഭരണഅവസരം നൽകണമെന്ന് പ്രസംഗിക്കുന്നുണ്ട്. എന്നാൽ അധികാരത്തിൽ ഇരിക്കുന്നവർ ജയസാധ്യതയുള്ള സീറ്റ് ഒഴിഞ്ഞു പുതിയവർക്ക് അവസരം നൽകുന്ന കാര്യം പ്രവർത്തിയിൽ കൊണ്ടുവരുന്നത് ആരാണ്? കോണ്ഗ്രസ്സിലോ മുസ്‌ലീംലീഗിലോ ജയസാധ്യത ഉള്ള നേതാവിനെ ഒരു രാഷ്ട്രീയമൂല്യത്തിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റില്ല.

എന്തിന്, അഴിമതിക്കേസിൽ ജയിലിൽ പോയ ആളെ മത്സരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ മകനെ മത്സരിപ്പിക്കാൻ നോക്കുന്ന തരം വ്യക്തികേന്ദ്രീകൃത അധികാരമാണ് യു.ഡി.എഫിൽ. രാഷ്ട്രീയമൂല്യം പറഞ്ഞു ഇങ്ങനെയൊരു തീരുമാനം എടുക്കണമെന്ന് ലീഗിലോ കൊണ്ഗ്രസിലോ ഒരു ഉൾപ്പാർട്ടി ചർച്ച സാധ്യമാണോ? ആ ചർച്ച അംഗീകരിക്കുന്ന നേതൃത്വം ഉണ്ടോ?

അവർ സ്വയം ആലോചിക്കട്ടെ.

ഇത് മറ്റാരെയും ബോധ്യപ്പെടുത്താൽ അല്ല, സോഷ്യൽ ഡിമാന്റ് കൊണ്ടല്ല, ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ സ്വയാർജ്ജിത നിലവാരം ആണ് എന്നതാണ് ഇതിലെ ഹൈലൈറ്റ്.
പുതുതലമുറ രണ്ടാംനിര നേതാക്കളുടെ അഭാവം യു.ഡി.എഫിലുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്?

ആര്യ രാജേന്ദ്രനെ മേയറാക്കിയതും മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതും ഒക്കെയായി എൽ.ഡി.എഫിന്റെ സമീപകാല തീരുമാനങ്ങൾ ആ മുന്നണിയിലെ കൂടുതൽ ചെറുപ്പക്കാർക്ക് പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്.

മറ്റു പലപ്രശ്നങ്ങളും സ്ഥാനാർഥി നിർണ്ണയത്തിൽ ആരോപിക്കാമെങ്കിലും, എൽ.ഡി.എഫ് ഇക്കാര്യത്തിലൊരു വലിയ പ്രതീക്ഷ നൽകുന്നു.
അഡ്വ.ഹരീഷ് വാസുദേവൻ.

hareesh vasudevan
Advertisment