ന്യൂഡൽഹി∙ കലയിലെ മികവു നോക്കി കലാകാരിയായ സുന്ദരിയെ പാര്‍ട്ടി നേതാവാക്കിയ ബിജെപി വെട്ടിലായി. രാഷ്ട്രീയം വശമില്ലാത്ത നര്‍ത്തകിനേതാവ് തെരെഞ്ഞെടുപ്പായപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി.
ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയും പാർട്ടി അംഗവുമായ സപന ചൗധരിയാണ് എതിര്‍ ക്യാമ്പില്‍ പ്രചാരണം നടത്തി വെട്ടിലായത് .
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സിർസാ മണ്ഡലത്തിലായിരുന്നു എതിർ സ്ഥാനാർഥിക്കു വേണ്ടിയുള്ള സപനയുടെ പ്രചാരണം. ഇതിനെത്തുടർന്നു ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി സപനയിൽ നിന്നു വിശദീകരണം തേടിയെന്നാണ് സൂചന.
വെള്ളിയാഴ്ചയാണ് സിർസ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ ഗോപാൽ കണ്ഡയ്ക്കു വേണ്ടി സപന പ്രചാരണം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
ഗോപാൽ കണ്ഡയ്ക്കൊപ്പം സപന നിൽക്കുന്നതിന്റെ പോസ്റ്റുറകളും മണ്ഡലത്തിൽ ഉടനീളം പ്രത്യക്ഷപ്പെട്ടു. ഇതിനെത്തുടർന്നു ബിജെപി നേതൃത്വം അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. പാർട്ടി വിരുദ്ധ നടപടിക്ക് സപനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സ്വതന്ത്ര സ്ഥാനാർഥിയായതിനാൽ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്നു സ്റ്റാഫ് അംഗങ്ങൾ അറിയിച്ചതിനാലാണ് ഗോപാൽ കണ്ഡയ്ക്കു വേണ്ടി പ്രചാരണം നടത്തിയതെന്ന് സപന നേതൃത്വത്തെ ധരിപ്പിച്ചെന്നാണ് റിപ്പോർട്ട്. പ്രദീപ് രതുസാരിയാണ് സിർസ മണ്ഡലത്തിൽ ബിജെപിക്കായി രംഗത്തിറങ്ങുന്നത്.
സ്വന്തം പാർട്ടി അംഗം മത്സരിക്കുമ്പോൾ സപനയ്ക്ക് എങ്ങനെ മറ്റൊരു സ്ഥാനാർഥിക്കായി പ്രചാരണം നടത്താൻ സാധിക്കുമന്ന് ബിജെപി നേതാക്കൾ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പ്രദീപ് രതുസാരിക്കായി പ്രചാരണത്തിന് എത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് പ്രമുഖ ഗായികയും നർത്തകിയുമായ സപന ചൗധരി ബിജെപിയിൽ ചേർന്നത്. ബിജെപി വൈസ് പ്രസിഡന്റും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനാണ് അംഗത്വം നൽകിയത്. നേരത്തേ ഇവർ കോൺഗ്രസിൽ ചേർന്നതായി പ്രചാരണമുണ്ടായിരുന്നു.