ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തിയില്ല. പകരം മന്ത്രി ഫിർഹാദ് ഹക്കിമിനെ നിയോഗിച്ചു.
ഗവർണർ ജഗ്ദീപ് ധൻകറും മന്ത്രിയും ബിജെപി നേതാക്കളുമായിരുന്നു പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രാജ്ഭവനില്‍ എത്തി മമത മോഡിയെ കണ്ടു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലിനിടെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപെട്ടാണ് മമത ബാനർജി മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് . പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കു ശേഷം മമത പറഞ്ഞു.
ബംഗാളിലെ ജനങ്ങൾ ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും അംഗീകരിക്കില്ലെന്ന് അദ്ദേഹത്തോട് അറിയിച്ചു. ഇതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു- മമത പറഞ്ഞു. ഇക്കാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിലേക്കെത്താൻ മോദി ക്ഷണിച്ചതായും മമത അറിയിച്ചു.
ബുൾബുൾ ചുഴിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ദുരിതാശ്വാസമായി 7,000 കോടി ഉൾപ്പെടെ 38,000 കോടി രൂപ കേന്ദ്രം ബംഗാളിന് നൽകാനുണ്ടെന്നും അദ്ദേഹത്തെ ഓർമിപ്പിച്ചതായും മമത പറഞ്ഞു.
ശനിയാഴ്ച രാവിലെ കോൽക്കത്തയിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ജഗ്ദീപ് ധൻകർ, മന്ത്രി ഫിർഹാദ് ഹക്കിം, ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രിക്ക് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.