ഇന്ത്യയിലെ കാന്‍സര്‍ രോഗികളില്‍ 20 ശതമാനം പേരും 40 വയസിന് താഴെയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്. ഡൽഹി ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്.
ഹെഡ്&നെക്ക് കാൻസറാണ് ഏറ്റവുമധികംപേരിൽ റിപ്പോർട്ട് ചെയ്തതെന്നും പഠനത്തിലുണ്ട്. ഇരുപത്തിയാറ് ശതമാനം പേരിലാണ് ഈ കാൻസറുള്ളത്. പതിനാറ് ശതമാനത്തോടെ ഗ്യാസ്ട്രോഇന്റെസ്റ്റിനൽ കാൻസറാണ് രണ്ടാമത്തേത്. വൻകുടൽ, ആമാശയം, കരൾ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. സ്തനാര്‍ബുദം ബാധിച്ചവര്‍ 15 ശതമാനമാണ്. രക്താര്‍ബുദം ബാധിച്ചത് ഒമ്പത് ശതമാനം പേരിലും.
മോശം ജീവിതശൈലിയാണ് യുവജനങ്ങള്‍ക്കിടയിലെ കാന്‍സറിന് പ്രധാന കാരണമെന്ന് കാൻസർ മുക്ത് ഭാരത് കാമ്പെയ്നിന് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്റ്റുമായ ആശിഷ് ഗുപ്ത പറഞ്ഞു.
“നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്ക്, ഭക്ഷണ ശീലങ്ങളിലെ മാറ്റം, പ്രത്യേകിച്ച് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിൻ്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവയും ഉയർന്ന കാൻസർ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
യുവതലമുറയിൽ ക്യാൻസർ സാധ്യത തടയാൻ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിൻ്റെയും ഉപയോഗം ഒഴിവാക്കുകയും വേണം,” ആശിഷ് പറഞ്ഞു.
മാർച്ച് 1 നും മെയ് 15 നും ഇടയിൽ ഫൗണ്ടേഷൻ്റെ ക്യാൻസർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1,368 കാൻസർ രോഗികളിലാണ് പഠനം നടത്തിയത്.
ഇന്ത്യയിൽ കണ്ടെത്തിയ കേസുകളിൽ 27% ക്യാൻസറിൻ്റെ 1, 2 ഘട്ടങ്ങളിലാണെന്നും 63% 3,4 ഘട്ടങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു.