കൊല്ലം: കാലവർഷം തുടങ്ങി രണ്ടാംദിവസവും സംസ്ഥാനത്ത് വ്യാപക മഴ. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്. തിരുവനന്തപുരത്ത് രാത്രി ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലും മഴ തുടരുകയാണ്.
അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം ഇന്ന് ചുഴലിക്കൊടുങ്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗോവയ്ക്കും മുബൈക്കും ഇടയിലുളള കടലിലാണ് ഇപ്പോൾ ന്യൂനമർദമുളളത്. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകും അപ്പോൾ വേഗം. അർധരാത്രിയോടെ നിസർഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും.
മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ നാളെ ഉച്ചകഴിഞ്ഞ് കാറ്റ് തീരം തൊടും. 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്‍റെ തെക്കും തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമായതിനാൽ സംസ്ഥാനങ്ങൾ മത്സ്യബന്ധനം വിലക്കി ബോട്ടുകൾ തിരികെ വിളിച്ചു.
കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള, കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.