തൃശ്ശൂർ : തൃശ്ശൂരില്‍ വഴിയാത്രക്കാരായ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിൽ കാറിന്റെ അമിത വേഗത . തിങ്കളാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. മാള തുമ്പൂരിൽ ഉത്സവം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ അമിത വേഗതയിൽ വന്ന കാർ പാഞ്ഞു കയറിയായിരുന്നു അപകടം.
തുമ്പൂർ അയ്യപ്പൻകാവ് ഉത്സവം കണ്ട് കഴിഞ്ഞ് മടങ്ങുകയായിരുന്ന പേരാംമ്പിള്ളി സുബ്രൻ (54), മകൾ പ്രജിത (23) . കണ്ണംത്തറ ബാബു (60) മകൻ ബിബിൻ (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അമിത വേഗതയിൽ വന്ന കാർ ഇവരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീട് കാവടിയുടെ തിരക്കിൽ അകപ്പെട്ട കാർ നാട്ടുകാരാണ് പിടികൂടിയത്. അപകടത്തിൽപ്പെട്ടവരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.