ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് നീങ്ങുന്നെന്ന കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി.
ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിലും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു. തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. നേരത്തെ, കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് കരുതുന്നത്.
തീരസംരക്ഷണ സേനയുടേത് അടക്കമുള്ള സംഘങ്ങൾ കടലിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.