ബെംഗളൂരു: കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് കുതിരയുടെ സംസ്‌കാര ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണാധികാരികള്‍ ഗ്രാമം അടച്ചു. കര്‍ണാടകയിലെ ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായി ബെലഗാവിയിലെ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിമബാർഗി പറഞ്ഞു. 14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഗ്രാമത്തിലെ കാട്സിദ്ധേശ്വർ ആശ്രമത്തിലെ കുതിരയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നൂറുകണക്കിന് പേർ എത്തിയത്. സംസ്കാരചടങ്ങിന് മുന്നോടിയായി നടത്തിയ വിലാപ യാത്രയിൽ നൂറുകണക്കിന് പേർ അണിചേരുകയായിരുന്നു. സംസ്കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.