സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിലെ മോശം പെരുമാറ്റം മൂലം മാച്ച് ഫീസിന്റെ 15 ശതമാനം ഓസീസ് നായകന്‍ ടിം പെയ്‌ന് പിഴ നല്‍കേണ്ടിവന്നിരുന്നു. ഓണ്‍ഫീല്‍ഡ് അമ്പയറോട് കയര്‍ത്തതാണ് പെയ്‌ന് വിനയായത്.
വിക്കറ്റിന് പിറകില്‍ നിന്ന് അശ്വിന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും പെയ്ന്‍ മുമ്പന്തിയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ഹനുമ വിഹാരി എന്നിവരുടെ ക്യാച്ചുകള്‍ പെയ്ന്‍ പാഴാക്കിയത് ഓസീസ് ക്യാപ്റ്റനായ പെയ്‌നെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കി.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിനിടെ സ്വന്തം പ്രകടനത്തില്‍ ശ്രദ്ധിക്കാന്‍ പെയ്‌ന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. മുന്‍ ഓസീസ് താരം ഇയാല്‍ ചാപ്പല്‍ അടക്കമുള്ളവരും പെയ്‌നെതിരെ രംഗത്തെത്തി.
ഇന്ത്യൻ താരം ആർ. അശ്വിനുമായി പെയ്ൻ ഒന്നും സംസാരിക്കാതിരിക്കണമായിരുന്നെന്ന് ചാപ്പൽ വ്യക്തമാക്കി. ടിം പെയ്ൻ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലത്. മിണ്ടാതിരുന്നു സ്വന്തം ജോലി ചെയ്യുകയാണു വേണ്ടത്. ടിം പെയ്നിന്റെ കാര്യം ഇക്കാര്യത്തിൽ മികച്ചൊരു ഉദാഹരണമാണ്– ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവെ ചാപ്പൽ അഭിപ്രായപ്പെട്ടു.