പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനുമുള്ള മരുന്ന് തീര്‍ന്നതോടെ ഫാര്‍മസികളെ സമീപിച്ചു ; ഡോക്ടറുടെ കുറിപ്പ് ഇല്ലാത്തതിനാല്‍ മരുന്ന് ലഭിച്ചില്ല ; മറ്റ് വഴിയൊന്നുമില്ലാതെ വന്നപ്പോള്‍ എംബസിയിലേക്ക് വിളിച്ചു ; 15 മിനിറ്റിനുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു ; ഇന്ത്യാക്കാര്‍ ഒറ്റയ്ക്കല്ല, പിന്തുണയ്ക്കാന്‍ എംബസിയുണ്ടെന്നതിന്റെ തെളിവായിരുന്നു ആ സഹായം ; ഖത്തറിലെ മലയാളി യുവാവ് പറയുന്നു

New Update

ദോഹ :അടിയന്തര ഘട്ടത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി സഹായവുമായെത്തിയ അനുഭവ കഥ വിവരിച്ച് പ്രവാസി യുവാവ്. നാദാപുരം വാണിന്മേല്‍ സ്വദേശി ഇബ്രാഹിമാണ് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് നിമിഷ നേരം കൊണ്ട് തനിക്ക് ലഭിച്ച സഹായം വെളിപ്പെടുത്തുന്നത്.

Advertisment

അവശ്യമരുന്നുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഫാര്‍മസികളെ സമീപിച്ചെങ്കിലും ഇബ്രാഹിമിന് ഡോക്ടറുടെ കുറിപ്പടി കൈവശമില്ലാതിരുന്നതു മൂലം മരുന്ന് നല്‍കാന്‍ ഫാര്‍മസികള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് എംബസിയിലേക്ക് സഹായം തേടി യുവാവ് വിളിക്കുന്നത്.

publive-image

15 മിനിറ്റിനുള്ളില്‍ തന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ട അനുഭവം ഇബ്രാഹിം പറയുന്നത് ഇങ്ങനെ...

പ്രമേഹത്തിനും രക്തസമ്മർദത്തിനുമുള്ള മരുന്നുകൾ നാട്ടിൽ നിന്നാണ് കൊണ്ടുവരാറുള്ളത്. മരുന്ന് തീർന്നതോടെ ഫാർമസികളെ സമീപിച്ചെങ്കിലും ഡോക്ടറുടെ കുറിപ്പ് ഇല്ലാത്തതിനാൽ ലഭിച്ചില്ല. മാത്രമല്ല, കഴിക്കുന്ന മരുന്നിന് സമാനമായ മരുന്നും കിട്ടാനില്ല. മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ വന്നപ്പോഴാണ് എംബസിയുടെ സഹായം തേടാൻ തീരുമാനിച്ചത്. ഫോൺ എടുത്തയാൾ മെഡിക്കൽ വിഭാഗവുമായി ബന്ധപ്പെടുത്തി. അവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തിരികെ വിളിക്കാമെന്ന് പറഞ്ഞു. തൊട്ടു പിന്നാലെ ഡോ.മോഹൻ തോമസ് വിളിച്ചു. വിവരങ്ങൾ തിരക്കി. ഹെൽത്ത് കാർഡ് ഉണ്ടെങ്കിലും കാലാവധി കഴിഞ്ഞിരുന്നു.

രണ്ടാമത്തെ തവണ ഡോ. മോഹൻ തോമസ് പറഞ്ഞത്: ഹെൽത് കാർഡ് പുതുക്കിയിട്ടുണ്ട്. പ്രിസ്‌ക്രിപ്ഷനും തയ്യാറാണ്. സർക്കാരിന്റെ അനുമതിയും വാങ്ങികഴിഞ്ഞു. ഹമദ് ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിയാൽ മാത്രം മതി എന്നായിരുന്നു. 15 മിനിറ്റിനുള്ളിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോൾ ഉണ്ടായ സന്തോഷവും പ്രതീക്ഷയും പറഞ്ഞറിയിക്കാനാവില്ല. ഇബ്രാഹിം പറയുന്നു. ഹെൽത്ത് കാർഡ് പുതുക്കാൻ പോലും ഫീസ് ഈടാക്കിയില്ല.

കോവിഡ് ആശങ്കയിൽ കഴിയുന്ന ഇന്ത്യക്കാർ ഒറ്റയ്ക്കല്ല, പിന്തുണയ്ക്കാൻ ഇന്ത്യൻ എംബസിയുണ്ടെന്നതിന്റെ തെളിവാണ് 15 മിനിറ്റിനുള്ളിൽ തനിക്ക് ലഭിച്ച സഹായമെന്ന് ഇബ്രാഹിം പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ തന്നെ പോലെ ഒരു സാധാരണക്കാരന്റെ ആവശ്യം എംബസി അധികൃതർ പരിഗണിച്ചു എന്നത് വലിയ ആത്മവിശ്വാസവും ധൈര്യവുമാണ് നൽകുന്നത്.

സഹായം ലഭിക്കില്ലെന്ന പ്രതീക്ഷയിൽ സഹായം തേടാൻ വൈമുഖ്യം കാട്ടുന്നവരോട് ധൈര്യമായി എംബസിയെ വിളിച്ചോളൂ എന്നാണ് തനിക്ക് പറയാനുള്ളതെന്ന് അദ്ദേഹം പറയുന്നു. ഖത്തർ എയർവേയ്‌സ് മുൻ ജീവനക്കാരനായ ഇബ്രാഹിം ഇപ്പോൾ റയ്യാനിൽ സാൾട്ട് ആൻഡ് പെപ്പർ എന്ന റസ്റ്ററന്റ് മാനേജ്‌മെന്റിന്റെ ഭാഗമാണ്.

covid 19 qatar indian embassy
Advertisment