ഇടുക്കി; നെടുങ്കണ്ടത്തെ വീട്ടിൽ 13കാരനെ ടെറസിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘം. കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുകയാണെന്ന് സിഐ ബി.എസ്.ബിനു പറഞ്ഞു.
വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡിനെയാണ് കഴിഞ്ഞ ദിവസം കയർ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിൽ കയർ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. ഇവിടെ നിന്ന് ഒരു ദുപ്പട്ടയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജെറോൾഡിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്.കുട്ടിയുടെ കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയർ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. ഒരു മാസമായി ജെറോൾഡ് ഇവിടെ താമസിച്ചുവരികയായിരുന്നു.