ഇടുക്കി; കോവിഡ് വ്യാപനത്തിനിടയിലും ആഘോഷങ്ങള്‍ക്ക് കുറവില്ല. ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചു. പുതിയതായി തുടങ്ങിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം നടത്തിയത്.
കൊവിഡിനെ വകവയ്ക്കാതെ ആഘോഷത്തില്‍ പങ്കെടുത്തത് 250 ലേറെ പേരാണ്. സംഭവത്തില്‍ ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജൂണ്‍ 28 നായിരുന്നു റിസോർട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. അന്യ സംസ്ഥാനത്തു നിന്നാണ് ഡാൻസ് ചെയ്യാൻ പെൺകുട്ടിയെ എത്തിച്ചത്.
രാത്രി എട്ടിനു തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നു. സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷരാവിൽ പങ്കെടുത്തു.
നിശാപാർട്ടിയിൽ പങ്കെടുത്തവർ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാർട്ടി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചെന്നു വിഡിയോയിൽ വ്യക്തമാണ്.