തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇക്കുറി എല്ലാ മണ്ഡലങ്ങളിലും മത്സരം കടുത്തു എന്നു തന്നെയാണ് പൊതു വിലയിരുത്തല്‍. ഇരു മുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ത്ഥ്യം. തൊടുപുഴ ഒഴികെ മറ്റു നാലു മണ്ഡലങ്ങളിലും ആവേശകരമായ മത്സരം തന്നെയാണ് നടന്നതെന്നു വ്യക്തം.
തൊടുപുഴ മാറുമോ ?
പിജെ ജോസഫിന് കാര്യമായ വെല്ലുവിളി ഇത്തവണയും തൊടുപുഴയില്‍ ഉണ്ടെന്നു ഇടതുമുന്നണി പോലും വിലയിരുത്തുന്നില്ല. എന്നാല്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭൂരിപക്ഷം കുറയുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. കെഐ ആന്റണി എന്ന എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിഗത മികവും ഇത്തവണ ശക്തമായ മത്സരത്തിന് കളമൊരുക്കി.
എന്നാല്‍ ഇതൊക്കെയും തൊടുപുഴയില്‍ ഒരു അട്ടിമറിക്ക് കാരണമാകുമെന്ന് വിശ്വസിക്കുക തരമല്ല. ജോസഫിനാകട്ടെ ഇത്തവണ വിജയം അനിവാര്യമാണ്. തോറ്റാല്‍ ജോസഫിന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാകും. വലിയ ഭൂരിപക്ഷമില്ലെങ്കിലും തൊടുപുഴയില്‍ ജോസഫ് തന്നെ വിജയിച്ചേക്കുമെന്നാണ് സൂചന
മിടുക്കിയാകാന്‍ ഇടുക്കി
2016ലെ അതേ സ്ഥാനാര്‍ത്ഥികള്‍തന്നെയാണ് ഇക്കുറിയും ഇടുക്കിയില്‍ ഏറ്റമുട്ടുന്നത്. പക്ഷേ രണ്ടുപേരും പരസ്പരം മുന്നണി മാറിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. റോഷി അഗസ്റ്റിന്‍ മുന്നണി മാറ്റത്തോടെ ഇടതു പക്ഷത്ത് ചേക്കേറിയപ്പോള്‍ കെ ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിന്റെ പോരാളിയായി.
കഴിഞ്ഞ കാലങ്ങളില്‍ ഇടുക്കിയിലുണ്ടാക്കിയ വ്യക്തിപരമായ ബന്ധവും വികസനവും വോട്ടാകുമെന്നു തന്നെയാണ് റോഷി അഗസ്റ്റിന്റെ ഉറപ്പ്. ഇതു വോട്ടായാല്‍ വിജയം ലളിതവുമാണ്. പക്ഷേ ഉറച്ച യുഡിഎഫ് കോട്ട എന്നതു റോഷിക്ക് വിനയാകുമോയെന്ന ആശങ്കയും ഇടതുമുന്നണിക്കുണ്ട്.
ഫ്രാന്‍സിസ് ജോര്‍ജിന്റെ വ്യക്തിപരമായ മികവിനെയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ കടുത്ത മത്സരത്തിനാണ് ഇടുക്കി വേദിയായത്. പെട്ടിപൊട്ടിക്കാതെ ആരു വിജയിയാകും എന്നു പറയാനാവില്ലെന്നു വ്യക്തം.
മനസുമാറ്റുമോ ദേവികുളം
എസ് രാജേന്ദ്രന്‍ മാറി നില്‍ക്കുന്ന ദേവികുളത്ത് ഇക്കുറി ശക്തമായ മത്സരമാണ് നടക്കുന്നത്. യുവത്വത്തിന്റെ കരുത്തില്‍ രാജ ഇടതു മുന്നണിക്കായി വോട്ടു തേടിയപ്പോള്‍ പുതുമുഖമെങ്കിലും പരിചയസമ്പത്തിന്റെ കരുത്തിലാണ് കുമാര്‍ മത്സരിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഇടത്തോട്ടു ചരിഞ്ഞ മണ്ഡലം ഇക്കുറിയെങ്കിലും വലത്തോട്ടു മാറുമോ എന്നറിയാനും മെയ് രണ്ടു വരെ കാക്കണം.
മണിയാശാന്റെ ഉടുമ്പന്‍ചോല എങ്ങോട്ട്
മന്ത്രി എംഎം മണി മത്സരിക്കുന്ന ഉടുമ്പന്‍ചോല സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മണ്ഡലമാണ്. 2016ല്‍ മത്സരിക്കുമ്പോള്‍ സേനാപതി വേണുവിനോട് ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ച എംഎം മണിയല്ല ഇപ്പോള്‍ മത്സരിക്കുന്നത്. കരുത്തനായ മന്ത്രി എന്ന ലേബലിലാണ് അദ്ദേഹം വീണ്ടും മത്സരിക്കുന്നത്.
മണ്ഡലത്തില്‍ മന്ത്രിയെന്ന നിലയില്‍ വലിയ സ്വാധീനം ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. മണിക്ക് പറ്റിയ എതിരാളി തന്നെയാണ് യുഡിഎഫിലെ ഇഎം ആഗസ്തി. ഉടുമ്പന്‍ചോലയില്‍ മുമ്പ് എംഎല്‍എയായ ആഗസ്തി വന്നതോടെ ആദ്യത്തെ ഈസി വാക്കോവര്‍ മാറിയെന്നാണ് വിവരം.
മത്സരം ഇതോടെ കടുത്തു. ഫലമോ വിജയിയെ അറിയാന്‍ അവസാനവോട്ടുവരെ എണ്ണേണ്ടിവരും.
കൈവിട്ട പീരുമേട് സിറിയകിന് കിട്ടുമോ
കഴിഞ്ഞ തവണ 314 വോട്ടിന് തോറ്റ കോണ്‍ഗ്രസിലെ സിറിയക് തോമസിന് ഇക്കുറി മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. മുന്നൂ ടേം നിബന്ധന വന്നതോടെ ഒഴിവാക്കപ്പെട്ട ഇഎസ് ബിജിമോള്‍ക്ക് പകരം തൊഴിലാളി നേതാവായ വാഴൂര്‍ സോമനാണ് ഇക്കുറി മത്സരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ മുന്‍തൂക്കമാര്‍ക്കെന്ന് ഇപ്പോഴും പ്രവചനാതീതം തന്നെ.