ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി റഷ്യ വിളിച്ചു ചേര്‍ക്കുന്ന നിര്‍ണായക യോഗത്തിന് ഇന്ത്യക്ക് ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം പാകിസ്താന്‍, ചൈന, യു.എസ്. എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ സമാധാനശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്നതിനാണ് റഷ്യയുടെ നീക്കം. ഓഗസ്റ്റ് 11ന് ഖത്തറിൽവച്ചു യോഗം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, മാർച്ച് 18, ഏപ്രിൽ 30 എന്നീ ദിവസങ്ങളിലും സമാനരീതിയിലുള്ള യോഗം നടന്നിരുന്നു.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണമായതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് റഷ്യയുടെ ഇടപെടല്‍. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും തല്‍പര രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ സ്വാധീനിക്കാൻ കഴിയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതോടെ യോഗത്തിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമുണ്ടാകുമെന്നും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. വിഷയത്തിൽ, ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ വിഷയത്തിൽ പലകാര്യങ്ങളിലും യുഎസും റഷ്യയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ താലിബാൻ ആക്രമണങ്ങൾക്ക് തടയിടാൻ ഒരുമിച്ചു നിൽക്കാനാണ് തീരുമാനം.