ന്യൂഡല്‍ഹി: പുതിയ ആയുധങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി 18000 രൂപ പോയവര്‍ഷം മുതല്‍ മുടക്കി ഇന്ത്യന്‍ സൈന്യം. ഇതില്‍ 5000 കോടി രൂപയുടെ അടിയന്തര വാങ്ങലും ഉള്‍പ്പെടും. 38 കരാറുകളിലായി അടിയന്തര സ്കീം ഉപയോഗപ്പെടുത്തിയാണ് 5000 കോടിയുടെ ആയുധങ്ങളും മറ്റ് വസ്തുക്കളും ഉള്‍പ്പെടുന്ന സാമഗ്രികള്‍ വാങ്ങിയത്. ഇതുകൂടാതെ 13,000 കോടി രൂപ കരാറിന്റെ അന്തിമ തീരുമാനവുമെടുത്തുവെന്നും കരസേന മേധാവി ജനറല്‍ എം.എം നരവാനെ പറഞ്ഞു.
ലൈറ്റ് മെഷീന് ഗണ്‍, പ്രത്യേക വാഹനങ്ങള്‍, സൈനികര്‍ക്കുള്ള സുരക്ഷാ കവചങ്ങള്‍, പുതിയ ആശയവിനിമയ ഉപകരണങ്ങള്‍ തുടങ്ങിവയാണ് കരാറുകളിലുള്‍പ്പെട്ടിട്ടുള്ളത്. കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള സാമഗ്രികള്‍ മാത്രമല്ല പകരം കുടുംബങ്ങളുടെ ക്ഷേമം ഉദ്ദേശിച്ചുള്ള കാര്യങ്ങളും ഇതിലുള്‍പ്പെടുമെന്നും കരസേന ദിനത്തില്‍ നരവാനെ പറഞ്ഞു.
തണുത്ത കാലാവസ്ഥയില്‍ പോലും വന്‍തോതില്‍ സൈനികരെ വിന്യസിക്കേണ്ടി വന്നത് കണക്കിലെടുത്താണ് സൈനികര്‍ക്ക് വസ്ത്രങ്ങള്‍, ഷെല്‍ട്ടറുകള്‍, കൂടാരങ്ങള്‍, മറ്റ് സൈനിക വിന്യാസവുമായി ബന്ധപ്പെട്ടവ എന്നിവ വാങ്ങി സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കില്‍ "ഓപ്പറേഷന് സ്നോ ലെപ്പേര്‍ഡ്' എന്ന പേരിലുള്ള പദ്ധതി പ്രഖ്യാപിച്ചു.
ഭാവിയില്‍ 32,000 കോടി രൂപയുടെ 29 ആധുനികവത്കരണ പദ്ധതികള്‍ സൈന്യം ആലോചിക്കുന്നുണ്ടെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.