ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയിന്‍(84) അന്തരിച്ചു. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വിയോഗം. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ ആയിരുന്നു.
2016 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. 2000 ൽ ടൈംസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. പ്രളയം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ കൈത്താങ്ങാകാൻ ടൈംസ് റിലീഫ് ഫണ്ട് ആരംഭിച്ചു. ഇന്ത്യയിലെ സ്ത്രീകളിലെ സംരംഭകയെ കണ്ടെത്തി പരിപോഷിപ്പിക്കാൻ 1983 ൽ എഫ്ഐസിസി ലേഡീസ് ഓർഗനൈസേഷൻ (എഫ്എൽഒ) സ്ഥാപിച്ചതു ഇന്ദു ജെയ്ൻ ആണ്.
ഫൈസാബാദില്‍ 1936 സെപ്റ്റംബര്‍ എട്ടിനാണ് ഇന്ദുവിന്റെ ജനനം. 1999-ല്‍ ആണ് ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തുന്നത്. ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്.എല്‍.ഒയുടെ സ്ഥാപക പ്രസിഡന്റ്, ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
2019-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനും ഇന്ദു അര്‍ഹയായിരുന്നു. തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നതായിരുന്നു ഇന്ദു ജെയ്ന്റെ അവസാന ആഗ്രഹങ്ങളിലൊന്ന്. എന്നാൽ കൊവിഡ് മുക്തയായതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ഇത് സാധ്യമാകാതെ പോയെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.