കണ്ണൂർ മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായിരുന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്. ബോംബുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിൻ്റെ പൊതുവെയുള്ള വിലയിരുത്തൽ.ഒന്നിൽ കൂടുതൽ ബോംബുകൾ പൊട്ടിത്തെറിച്ചു എന്ന് പൊലീസിനു സംശയമുണ്ട്. സമീപ ദിവസങ്ങളിൽ കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകളാവാം ഇവർ ശേഖരിച്ചതെന്നും പൊലീസ് കരുതുന്നു. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്.
സംഭവത്തിൽ കൂടുതൽ ആളുകളെ ഉടൻ ചോദ്യം ചെയ്യും. അസം സ്വദേശികളായ ഫസൽ ഹഖ് മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി. ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി അയൽക്കാരാണ് ആദ്യം കണ്ടത്. പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (50) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ സെയ്ദുൽ ഹഖ് 22 ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.
പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമൊക്കെ വീടുകളിൽ പോയി ശേഖരിച്ച് കൊണ്ടുവന്ന് കച്ചവടം നടത്തിയാണ് ഇവരുടെ ഉപജീവനം. വ്യത്യസ്ഥ സ്ഥലങ്ങളിൽ പോയാണ് ആക്രി ശേഖരിക്കുന്നത്.