കൊച്ചി : 7–ാം സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിനു വേദിയാകാമെന്ന കേരളത്തിന്റെ മോഹങ്ങൾക്കു തിരിച്ചടി. അടുത്ത സീസൺ പൂർണമായി ഗോവയിൽ നടത്തിയേക്കുമെന്നാണു സൂചന. മഡ്ഗാവിലെ ഫറ്റോർദ, വാസ്കോയിലെ തിലക് മൈതാനം, പനാജിക്ക് അടുത്തുള്ള ബാംബോലിം സ്റ്റേഡിയം എന്നിവിടങ്ങളിലായി ലീഗ്, പ്ലേ ഓഫ്, ഫൈനൽ എന്നിങ്ങനെ 95 മത്സരങ്ങളും നടത്താമെന്ന ആലോചനയിലാണു സംഘാടകർ.
സ്വാഭാവിക പുൽത്തകിടിയുള്ള സ്റ്റേഡിയം തൃശൂരിൽ ഇല്ലാത്തതും തൃശൂരിലെ സ്റ്റേഡിയം അസൗകര്യങ്ങൾക്കൊപ്പം കൊച്ചിയും കോഴിക്കോടും തമ്മിലുള്ള അകലം (200 കിലോമീറ്റർ) ടീമുകളുടെയും ഒഫിഷ്യലുകളുടെയും യാത്രയ്ക്കു ബുദ്ധിമുട്ടാകുമെന്നതും തിരിച്ചടിയാണ്. ഗോവയിലെ വേദികൾ തമ്മിൽ താരതമ്യേന ദൂരക്കുറവാണ്.
ഫറ്റോർദയിൽനിന്നു തിലക് മൈതാനിലേക്ക് 26 കിലോമീറ്റർ. അവിടെനിന്നു ബാംബോലിം സ്റ്റേഡിയത്തിലേക്ക് 22 കിമീ. ബാംബോലിമിൽനിന്ന് ഫറ്റോർദയിലേക്കു ദേശീയപാത വഴി 26 കിമീ. താമസത്തിനായി റിസോർട്ടുകൾ ഉൾപ്പെടെ പന്ത്രണ്ടിലേറെ പഞ്ചനക്ഷത്ര ഹോട്ടലുകളുമുണ്ട്.