ജെറുസലേം: ഗാസ ആക്രമണത്തിന് കരസേന തുടക്കമിട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ പ്രഖ്യാപനം. ഹമാസിനെതിരെ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചനകളാണ് ഇസ്രായേൽ നൽകുന്നത്.
കൂടുതൽ സൈന്യത്തെ ഗാസ അതിർത്തിയിൽ വിന്യസിച്ചു. ഗ്രൗണ്ട് ഓപ്പറേഷന്റെ സാധ്യതയും നിലനിൽക്കുകയാണ്. വ്യോമാക്രമണത്തിന്റെ കാഠിന്യം ഇസ്രായേൽ വർധിപ്പിച്ചു. സംഘർഷങ്ങളിൽ മരണം 100 കടന്നു. ലെബനൻ അതിർത്തിയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഗാസ മുനമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം.
തങ്ങളുടെ സംഘം ഗാസ മുനമ്പിൽ കടന്നതായി ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം അറബ്-ജൂത വംശജർ ഇടകലർന്ന് കഴിയുന്ന ഇടങ്ങളിൽ ജനങ്ങൾ പരസ്പരം ഏറ്റുമുട്ടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഈജിപ്ത്, ഖത്തർ, യുഎൻ എന്നിവയുടെ സമാധാന ശ്രമങ്ങൾക്ക് ഇതുവരെ സംഘർഷങ്ങളിൽ അയവ് കൊണ്ടുവരാൻ സാധിച്ചിട്ടില്ല.