ബ്രിസ്‌ബെയ്ന്‍: വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നീ യുവ ഓള്‍റൗണ്ടര്‍മാരുടെ ബാറ്റിംഗ് പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഒരുവേള ആറിന് 186 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, ഏഴാം വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി സുന്ദർ – താക്കൂർ സഖ്യമാണ് രക്ഷിച്ചത്.
ഇരുവരും ടെസ്റ്റിലെ കന്നി അർധസെഞ്ചുറിയും കുറിച്ചു. സുന്ദർ 144 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തപ്പോൾ, താക്കൂർ 115 പന്തിൽ ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്തു. ഇരുവരുടെയും ബാറ്റിങ് കണ്ടപ്പോൾ, സച്ചിൻ തെണ്ടുൽക്കറും വിരാട് കോഹ്ലിയും ഒരുമിച്ച് ബാറ്റു ചെയ്യുന്ന പ്രതീതിയാണ് ഉണ്ടായതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
‘ഇരുവരും കളിച്ച ചില ഷോട്ടുകൾ കാണുമ്പോൾ, വിരാട് കോലിയും സച്ചിൻ തെൻഡുൽക്കറും ഒരുമിച്ച് ബാറ്റു ചെയ്യുന്നതുപോലെ തോന്നി. ശരിക്കും അവർ ഏഴ്, എട്ട് നമ്പറുകളിൽ ബാറ്റിങ്ങിന് എത്തിയവരാണെന്ന് ഓർക്കണം. അത്രയ്ക്ക് മികച്ചതായിരുന്നു ഇവരുടെ പ്രകടനം’ – മഞ്ജരേക്കർ പറഞ്ഞു.